ഞാറുനടീല്‍ : വേറിട്ട സ്മരണാഞ്ജലിയായി

0
430

തിരുവനന്തപുരം: ഉത്സവാന്തരീക്ഷം നിറഞ്ഞു നിന്ന കൂട്ടായ്മയിലേക്ക് ക്ഷണിക്കപ്പെടാത്ത അഥിതിഥിയായി മരണമെത്തിയിട്ടും സമചിത്തത കൈവിടാതെ ഒരു ഗ്രാമം കൃഷിയുടെയും കലയുടെയും നന്മക്കായി കൈകോര്‍ത്തു.

കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ നേതൃത്വത്തില്‍ വാമനപുരം പഞ്ചായത്തിലെ കളമച്ചല്‍ പാടത്തെ സര്‍ഗാത്മക സംരംഭമായ ഓര്‍ഗാനിക് തിയേറ്ററിന്റെ ഉദ്ഘാടനം സങ്കടത്തിന്റേയും പ്രതീക്ഷയുടേയും വികാര വേലിയേറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.

ഈ പദ്ധതിക്കായി കുറേ നാളുകളായി അഹോരാത്രം പ്രയത്‌നിച്ച വാമനപുരം ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പര്‍ എന്‍. പുഷ്പോത്ഭവന്റെ ദേഹവിയോഗം നാടിനേയും ചടങ്ങിനേയും കണ്ണീരിലാഴ്ത്തി. ഉദ്ഘാടനത്തിന്റെ തലേന്നാള്‍ വരെ കളമച്ചല്‍ പാടശേഖരത്തില്‍ കര്‍മ്മനിരതനായിരുന്നു പുഷ്പോത്ഭവന്‍. ജൂലൈ 11ന് രാവിലെ 4.30ന് ഹൃദയ സ്തംഭനം മൂലം നിര്യാതനായി. പത്ത് വര്‍ഷം വാമനപുരം പഞ്ചായത്തിലെ ജനപ്രതിനിധിയായി പ്രവര്‍ത്തിച്ച അദ്ദേഹം മികച്ച നാടക- ഗ്രന്ഥശാല പ്രവര്‍ത്തകനുമായിരുന്നു. ഓര്‍ഗാനിക് തിയേറ്ററിന്റെ സംഘാടകന്‍ എന്നതിലുപരി ഈ പദ്ധതിയുടെ ഗുണഭോക്താവുമാണ്.

കളമച്ചലിലെ പത്തേക്കര്‍ പാടശേഖരത്തില്‍ ജ്യോതി ഇനത്തില്‍പ്പെട്ട നെല്‍കൃഷി ഇറക്കുക, ഒപ്പം ഇടശ്ശേരിയുടെ ‘കൂട്ടുകൃഷി’ എന്ന നാടകത്തിന്റെ ശില്‍പശാല ഒരുക്കുക എന്നിവയാണ് ഓര്‍ഗാനിക് തിയേറ്റര്‍ ലക്ഷ്യമിട്ടത്. കര്‍ഷകര്‍ കൃഷിയോടൊപ്പം നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച് നാലു മാസത്തിനുശേഷം വിളവെടുപ്പ് മഹോത്സവത്തോടൊപ്പം വയലില്‍ തന്നെ ‘കൂട്ടുകൃഷി’ നാടകത്തിന്റെ ബ്യഹത് അവതരണം നിര്‍വഹിക്കുന്ന സര്‍ഗ്ഗാത്മക പ്രവര്‍ത്തനത്തിനാണ് ജൂലൈ 11ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍, കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് തുടക്കം കുറിച്ചത്.

അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ ആഘോഷങ്ങളും സദ്യവട്ടങ്ങളും ഒഴിവാക്കി മുഴുവന്‍ ദേശവാസികളും ഓര്‍ഗാനിക് തിയേറ്ററിന്റെ ഞാറുനടീല്‍ കര്‍മ്മത്തിനായി വയലില്‍ ഇറങ്ങിയപ്പോള്‍, അതൊരു വേറിട്ട സ്മരണാഞ്ജലിയായി മാറി.

ഓര്‍ഗാനിക് തിയേറ്ററിന്റെ ഉദ്ഘാടന വേളയില്‍ പുഷ്പോത്ഭവന്റെ പേരില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. കേരളത്തിന്റെ ഗ്രാമീണ നാടകങ്ങള്‍ക്കും സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച് മികവ് തെളിയിക്കുന്ന ഒരു വ്യക്തിക്ക് ‘ഭാരത് ഭവന്‍ പുഷ്പോത്ഭവന്‍ ഗ്രാമീണ നാടക പുരസ്‌കാരം’ എന്ന പേരില്‍ ഒരു അവാര്‍ഡ് എല്ലാ വര്‍ഷവും നല്‍കാനാണ് തീരുമാനം. ഓര്‍ഗാനിക് തിയേറ്ററിന്റെ കൊയ്ത്തുത്സവത്തോടനുബന്ധിച്ചായിരിക്കും പ്രഥമ പുഷ്പോത്ഭവന്‍ ഗ്രാമീണ നാടക പുരസ്‌കാരം സമ്മാനിക്കുക. ഭാരത് ഭവന്റെ ഈ സര്‍ഗാത്മക പ്രവര്‍ത്തനത്തെ യുനെസ്‌കോയുടെ ശ്രദ്ധയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈ എടുക്കുമെന്നും സാംസ്‌കാരിക മന്ത്രി പറഞ്ഞു. കൂടാതെ ഈ പദ്ധതി സംസ്ഥാനത്തിന്റെ ഇതര ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് ചടങ്ങില്‍ കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ അറിയിച്ചു. ഡോ. എ സമ്പത്ത് എം.പി, ഡി.കെ മുരളി എം.എല്‍.എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, അലയന്‍സ് ഫ്രാന്‍സേസ് ഡയറക്ടര്‍ ഫ്രേന്‍സ്വ ഗ്രോഷോന്‍, വിവ കള്‍ചറല്‍ ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറി സുധീര്‍ എസ്.എന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here