നാലുകെട്ട് വീണ്ടും വായിക്കുമ്പോള്‍

0
147

നാലുകെട്ട്

The Reader’s View

അന്‍വര്‍ ഹുസൈന്‍

നവതിയുടെ നിറവിലാണ് മലയാളത്തിന്റെ സുകൃതമായ എം ടി. നാലുകെട്ടും മുറപ്പെണ്ണും അസുരവിത്തും ഉൾപ്പെടെ അനവധി നോവലുകളും തിരക്കഥകളും വാനപ്രസ്ഥം പോലുള്ള മനോഹര കഥകളും നമുക്ക് സമ്മാനിച്ച എം ടി വാസുദേവൻ നായർ. 1958 ൽ എഴുതിയ നാലുകെട്ട് വീണ്ടും വായിച്ചു. ഒരു കാലത്തെ കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തിലൂടെ അപ്പുണ്ണിയിൽ കൂടി വീണ്ടും കടന്നു പോയി. തൊടീലും തീണ്ടലും നിറഞ്ഞു നിന്ന, നാലുകെട്ടുകളുടെ അകത്തളങ്ങളിൽ സ്ത്രീകളുടെ കണ്ണ് നീര് വീണ കാലം. ഇന്ന് കാലം കുറെ ഏറെ മാറിയെങ്കിലും സ്വത്തിനോടുള്ള ആളുകളുടെ അഭിനിവേശം കൂടിയിട്ടുണ്ട്. നാലുകെട്ടിന്റെ വായന ഇന്നും പ്രസക്തമാണ്.

ഖസാക്കിന്റെതു പോലെ ഭാഷയുടെ അത്ഭുത പ്രപഞ്ചമൊന്നും നാലുകെട്ട് സൃഷ്ടിക്കുന്നില്ല. മലയാള ദേശത്തു നടന്ന ഒരു കഥ അതേപടി പറയുകയാണ്. സംഭവങ്ങളിലൂടെ, കഥാപാത്രങ്ങളിലൂടെ ചില ജീവിത നിരീക്ഷണങ്ങൾ നോവലിസ്റ്റ് നടത്തുന്നുണ്ട്. പാത്ര സൃഷ്ടിയുടെ മിഴിവ്, കഥാ കഥനത്തിന്റെ ഒഴുക്ക് തുടങ്ങിയവ സുഗമമായ വായന സാധ്യമാക്കുന്നു. നായർ പ്രമാണിത്വം പാടുകയാണ് എം ടി എന്ന ആരോപണം ഒക്കെ അതി പ്രശസ്തിയോടുള്ള അസൂയ എന്ന് മാത്രമേ കരുതാൻ കഴിയൂ

വടക്കേപ്പാട്ടു തറവാട്ടിലെ ഒത്ത തറവാടിത്തമില്ലാത്ത കോന്തുണ്ണി നായരെ വരണമാല്യം ചാർത്തിയ പാറുകുട്ടിയുടെ മകൻ അപ്പുണ്ണിക്ക്‌ അച്ഛന്റെ മരണ ശേഷം അനുഭവിക്കേണ്ടി വന്ന കയ്പു നിറഞ്ഞ അനുഭവങ്ങളുടെ കഥയാണ് നാലുകെട്ട്. പഠന ശേഷം ഉദ്യോഗത്തിലൂടെ ആർജിച്ച പണം കൊണ്ട്, തന്നെ ആട്ടി പുറത്താക്കിയ വലിയമ്മാവന്റെ കയ്യിൽ നിന്നും നാലുകെട്ടു വിലയ്ക്ക് വാങ്ങുമ്പോൾ നോവൽ പര്യവസാനിക്കുന്നു. സഹോദരിമാരിൽ നിന്നും സ്വത്തു കയ്യടക്കുന്ന അമ്മാവന്മാർ അന്നും ഇന്നും നാട്ടിലുണ്ട്. പെണ്ണിനെ വ്യക്തിത്വമുള്ള മനുഷ്യരായി പൂർണ്ണമായി ഇന്നും കാണുന്നില്ല.

കോന്തുണ്ണി നായരെ വിഷം കൊടുത്ത് കൊന്നു എന്ന് ആരോപിക്കപ്പെട്ട സെയ്താലിക്കുട്ടി പല ആപത്ഘട്ടങ്ങളിലും അപ്പുണ്ണിയുടെ തുണക്കായി എത്തുന്നു. മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകളിലേക്ക് സൂക്ഷ്മതയോടെ കടന്നു ചെല്ലുന്നു എം ടി. ജീവിതത്തിൽ പലപ്പോഴും കണ്ടു വരുന്ന രക്തബന്ധങ്ങളുടെ നിരർത്ഥകതയും അതല്ലാതെ പുലരുന്ന നിതാന്തമായ മനുഷ്യസ്നേഹത്തിൻ്റെ മാധുര്യവുമൊക്കെ നോവലിൻ്റെ അകത്തളങ്ങളിൽ വിരിയുന്നു.

തറവാടിൻ്റെ ഉള്ളിൽ തപിക്കുന്ന ഹൃദയവുമായി ജീവിക്കുന്ന അമ്മമ്മയും തന്നെ കരുതലോടെ ചേർത്തു പിടിക്കുന്ന ശങ്കരൻനായരെ ഉൾക്കൊള്ളാനാവാതെ പിടയുന്ന പാറുക്കുട്ടിയും അടുക്കളക്കുള്ളിൽ പുകഞ്ഞു തീരുന്ന മീനാക്ഷിയേടത്തിയും അടങ്ങുന്ന സ്ത്രീ കഥാപാത്രങ്ങൾ അസാധാരണ ചാരുതയോടെ നോവലിൽ വിന്യസിച്ചിരിക്കുന്നു.

ഒറ്റപ്പെടലിൻ്റെ തീവ്രാനുഭവങ്ങളും അവഗണനയുടെ കയ്പുനീരും അപ്പുണ്ണിയെ നിരാശപ്പെടുത്തിയിട്ടുണ്ടെങ്കിലും ചില പ്രചോദനങ്ങളിലൂടെ അയാൾ മുന്നേറുന്നു. അയാൾക്ക് പോലും പക്ഷേ അമ്മയെ ഉൾക്കൊള്ളാനാവുന്നില്ല. അമ്മ എല്ലാവരാലും അവഗണിക്കപ്പെട്ടപ്പോൾ വന്ന കരുതലിൻ്റെ കരങ്ങളെ സമൂഹം കൽപ്പിച്ചുണ്ടാക്കിയ സദാചാര പ്രമാണങ്ങളുടെ വെളിച്ചത്തിൽ നിരാകരിക്കുന്നു. എന്നിട്ടു പോലും മകൻ അമ്മയെ തെറ്റിദ്ധരിക്കുന്നു. അലക്കുകാരൻ്റെ ആക്ഷേപം കേട്ട് പത്നിയെ കാട്ടിലുപേക്ഷിച്ച മഹാനാണല്ലോ നമുക്ക് ഉത്തമപുരുഷൻ!

പ്രണയത്തിന് രതിയോട് ചേർന്ന ദാഹമുള്ളതായി എം ടി കുറിക്കുന്നു. അമ്മുവേടേത്തി എന്ന സർപ്പസുന്ദരി അപ്പുണ്ണിയുടെ നെഞ്ചകത്ത് നൃത്തം ചെയ്യുന്നു. ഒടുവിൽ ആ സുന്ദരിയുടെ ദുരന്തം നിസംഗതയോടെ അപ്പുണ്ണി അറിയുന്നു.

അറുപത്തഞ്ച് വർഷം മുമ്പ് പ്രസിദ്ധീകരിച്ച ഈ നോവൽ ഇന്ന് വായിക്കുമ്പോൾ സമൂഹവും സമുദായവുമൊക്കെ പ്രകടമായി കുറെ മാറിയിട്ടുണ്ടെങ്കിലും, നന്മകളെ ദുഷിക്കാനും തറവാടിത്തത്തിൽ ഊറ്റം കൊള്ളാനും ഇന്നും ജനത്തിന് വല്ലാത്ത വാഞ്ചയുണ്ട്. അതിനാൽ അപ്പുണ്ണിയും പാറുക്കുട്ടിയും ശങ്കരൻനായരുമെല്ലാം ഇന്നും ജീവിക്കുന്നു.

 


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here