തുരുത്ത്

0
251
sreelakshmi

ശ്രീലക്ഷ്മി

 

ഉണരാൻ മറന്നുപോയൊരുറക്കത്തിന്റെ
എണ്ണം പിഴച്ച ഏതോ യാമത്തിലാണയാളെ കാണുന്നത്.

കുതിച്ചും പതച്ചുമൊഴുകുന്നൊരു പുഴയുടെ..,
ഇരു കരകളിൽ..,
ഇരു കാലങ്ങളിൽ.

മൗനത്തിലിങ്ങനെ വാചാലരായിരിക്കുകയാണ് ഞങ്ങൾ.
ചിലരോടങ്ങനെയാണ്..
മിണ്ടാതിങ്ങനെ മിണ്ടിക്കൊണ്ടിരിക്കാം..!

നഗ്നനാണയാൾ..!
ഇടുപ്പോളമെത്തിയ ജഡയിൽ മൂന്ന് കിളികൾ കൂടുകൂട്ടിയിട്ടുണ്ട്.
അവർ ചിറകടിക്കുന്നുണ്ട്.

പാമ്പും, എലികളും, ചേരട്ടയും,
പല നിറത്തിലുള്ള പുഴുകളും
ഉടലിലിടനീളം ഇഴഞ്ഞു നടക്കുന്നു.

ഉണങ്ങിയ മരത്തൊലിപോൽ
ചുളിഞ്ഞുപ്പോയ വൃഷ്ണങ്ങളിലൊരു
വവ്വാൽ തൂങ്ങി കിടക്കുന്നു.

തലതിരിഞ്ഞ ലോകത്തെയതു
നേരെ കാണുകയാവണം..!

ചെവികളിലട്ടകൾ.
വിണ്ടുപോയ ചുണ്ടിടുക്കുകളിൽ ഉറുമ്പുകൾ.
നനഞ്ഞ കാലിടുക്കുകളിൽ തിളങ്ങുന്ന ഉണ്ടക്കണ്ണൻ തവളകൾ.

നഖങ്ങളിൽ മുളച്ചു പൊന്തുന്ന പുൽക്കൊടികൾ..,
പൂക്കൾ..!

ഉടലുപാതി നനഞ്ഞ പച്ചപ്പായലുകൾ.
എന്തൊരു ഭംഗിയാണയാൾക്ക്..!
എന്തൊരു ഗന്ധമാണയാളുടേത്..!
വിരലഗ്രത്തിനോടൊരു കുഴലുകെട്ടി വച്ച്…,
അയാളാഞ്ഞാഞ്ഞ് വലിക്കുന്നുണ്ട്.
പുകയൂതി മേഘങ്ങൾ നിറക്കുന്നുണ്ട്.
പുകതുപ്പി ആർത്താർത്തു ചിരിക്കുന്നുണ്ട്.

“ഋതുക്കളിൽ ഭ്രമിച്ചു പോയവളേ ” യെന്നയാളുടെ
വിളിയുടെ ഒടുവിലത്തെ അലയിൽ ഞാൻ തേങ്ങിത്തുടങ്ങി..

ആർത്താർത്തു കരഞ്ഞൊടിവിലടിഞ്ഞതൊരു
മഴയുടെ തിമിർപ്പിലേക്കാണ്.
മഴക്കപ്പുറം അയാൾ നടന്നകലുന്നു..!

” വേനലിൽ വിണ്ട്..
വസന്തത്തിൽ വിരിഞ്ഞ്..
മഴ പുഴയായി..
പുഴ കടലായി..
കടൽ ആകാശമാകുന്നിടത്തേക്ക് ”

എന്നുറക്കെയുറക്കെ പാടി..
അയാൾ നടന്നകലുന്നുണ്ട്.
നോക്കൂ..,
പൂർണ്ണ നഗ്നയായി..,

കവിളും, കഴുത്തും, മുലകളും, പൊക്കിൾ ചുഴിയും,
തുടകളും, കാൽപാദവും മണ്ണിലേക്കാഴ്ത്തി..,

ഞാനിവിടെ കമിഴ്ന്നു കിടക്കുന്നുണ്ട്.
തിരക്കുകളിലേക്കിനിയെന്നെ തിരിച്ചു വിളിക്കരുത്.
പണിയാൻ മറന്നൊരു നഗരം അവശേഷിപ്പിച്ച
ഒരു കാടാണ് ഞാനിപ്പോൾ.
പ്രളയത്തിനൊടുവിലെ കടലിന്റെയൊതുക്കം പോലെ
ശാന്തയാണ് ഞാനിപ്പൊൾ.
നിങ്ങൾക്കൊരിക്കലും കണ്ടെത്താനാവാത്തൊരു
തുരുത്താണ് ഞാനിപ്പോൾ.
അധിനിവേശങ്ങൾക്കൊക്കെയതീതമായൊന്ന്.
മരണത്തിനുപ്പോലും
മഴയുടെ സുഖമുള്ള തണുപ്പാണിവിടെ.


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
editor@athmaonline.in, 9048906827

LEAVE A REPLY

Please enter your comment!
Please enter your name here