കാറ്റിന്റെ മരണം

0
75

(ക്രൈം നോവല്‍)

ഡോ. മുഹ്‌സിന കെ. ഇസ്മായില്‍

അദ്ധ്യായം 25

“ നമുക്ക് നോക്കാടീ. നീ പേടിക്കാതെ,” വർഷ വാങ്ങിക്കൊടുത്ത മഞ്ഞ സ്കെർട്ടും ഇളം നീല ടോപ്പും വലിയ കല്ല് മാലയും കാതിൽ തൂങ്ങുന്ന ബ്ലാക് മെറ്റൽക്കമ്മലും കയ്യിലെ കല്ല് ബ്രേസ്ലെറ്റുമായി സമീറ ആതിരയ്ക്കും വർഷയ്ക്കുമായി റെയിൽവേ വേ സ്റ്റേഷന്റെ മുന്നിൽ കാത്തു നിന്നു. ഒന്ന് രണ്ടു മോഡേൺ പയ്യന്മാർ ബൈക്ക് പാർക്ക് ചെയ്തു സ്റ്റെപ്പ് ചാടിക്കയറി. സംശയങ്ങളുടെ കലവറയുമായി ഒരു കുട്ടി അമ്മയുടെ കൈ പിടിച്ചു അത്ഭുതത്തോടെ പരിസരമാകെ വീക്ഷിച്ചു കൊണ്ട് നടന്നു. അമ്മ വാച്ചിൽ കൂടെക്കൂടെ നോക്കിക്കൊണ്ടിരുന്നു. സമീറ ഫോണിലും.
സമീറ ഒന്ന് രണ്ടു പ്രാവശ്യം വർഷയെ വിളിക്കാനൊരുങ്ങിയതാണ്. പിന്നെ, വേണ്ടെന്നു വെച്ചു. അല്പമകലെ പാർക്ക് ചെയ്തിരുന്ന ഓട്ടോയുടെ ഡ്രൈവർ ഫോണിൽ നിന്നു തലയുയർത്തി സമീറയെ ഇടയ്ക്ക് നോക്കുന്നത് കണ്ടപ്പോൾ സമീറയുടെ ഹൃദയത്തിലൂടെ ഒരു മിന്നൽ കടന്നു പോയി. അവൾ അകത്തേക്കു ചെന്ന് തീവണ്ടി കണക്കെ വലിയ ക്യൂവിന്റെ പുറകിൽച്ചെന്നു നിന്നു. ഒരു മൈന എന്തോ കൊത്തിപ്പെറുക്കി വെയിസ്റ്റ് കൊട്ടയുടെ പരിസരത്തു ചാടിച്ചാടി നടക്കുന്നുണ്ടായിരുന്നു. സമീറയുടെ മനസ്സും ഒന്നിലുമുറക്കാതെ പുകഞ്ഞു കൊണ്ടിരുന്നു.

“ ടീ,” വർഷ നിറഞ്ഞൊരു ചിരിയോടെ സമീറയ്ക്ക് ഹൈ ഫൈ കൊടുത്തു.

“ ദാ കഴിക്ക്,” വർഷ നീട്ടിയ പോപ്പ് കോൺ സമീറയെ നോക്കി കൊഞ്ഞനം കാണിച്ചു. സമീറയുടെ അകത്തുള്ള പേടി അവളുടെ ശരീരത്തിലൂടെ ഒരു തണുപ്പായി അരിച്ചു കയറി.

“ ആതിര എവിടെയെത്തി?” വർഷ ഒരു സിഗററ്റു സമീയ്ക്ക് നീട്ടിക്കൊണ്ട് ചോദിച്ചു.

“ എനിക്കു വേണ്ടടീ. അറിയില്ല. “

“ ഞാനൊന്ന് നോക്കിയിട്ട് വരാം. നീ ടിക്കറ്റെടുക്ക്.”

അൽപ നേരം കഴിഞ്ഞപ്പോൾ, സിഗററ്റിന്റെ മണം മായ്ക്കാനൊരു ചോക്ലേറ്റു നുണഞ്ഞു കൊണ്ട് വർഷ ആതിരയുമായി സമീറയുടെ അടുത്തെത്തി.

“ ടീ, ഇപ്പോഴും വെയിറ്റിങ് ലിസ്റ്റിലാണ്. നീ പറഞ്ഞത് ശെരിയാണ്. എന്തൊക്കെയോ പ്രോഗ്രാംസ് നടക്കുന്നുണ്ട് കാലിക്കറ്റ്.”

“ ദാറ്റ്‌ ഈസ്‌ ഇമ്പോസിബിൽ. വെയിറ്റിങ് ലിസ്റ്റിലായിട്ട് ഇത് വരെ എനിക്കു ടിക്കറ്റ് കിട്ടാതിരുന്നിട്ടില്ല. ഞാൻ സ്ഥിരം യാത്ര ചെയ്യുന്നതല്ലേ? ഒരു ടിക്കറ്റെങ്കിലും കിട്ടില്ലേ?”

“ നോക്കാം. ഒരഞ്ചു മിനിറ്റു വെയിറ്റ് ചെയ്യാൻ പറഞ്ഞു. ക്യാൻസല്ലേഷൻ വരണെങ്കി,” സമീറയുടെ മുഖം വാടിയിരുന്നു.

“ ചിയർ അപ്. നമുക്കൊരു മസാല ദോശ കഴിച്ചാലോ?”

“ എനിക്കു വേണ്ടടീ,” സമീറ പാലത്തിൽ ആളുകൾ വലിച്ചെറിഞ്ഞ ചപ്പു ചവറുകളും പ്ലാറ്റുഫോമിൽ അട്ടിയായിട്ടിരിക്കുന്ന ബാഗുകളും നോക്കി വെറുതെ നിന്നു. കടൽ പോലെ അറ്റമില്ലാത്ത പാലം സമീറയുടെ മനസ്സിനെ അനന്തതിയിലേക്ക് തള്ളിയിട്ടു.
‘കാറ്റിനെ രക്ഷിക്കാൻ പറ്റോ? ഈ ഡ്രാമ നടത്തുന്നവരെ എതിർക്കാനുള്ള എന്ത് പ്ലാനാണുള്ളത്? അവർക്ക് കുറെ സപ്പോർട്ടേഴ്സ് ഉണ്ടാകില്ലേ? അവരുടെ തട്ടകത്തിൽപ്പോയി മൂന്നു പെണ്ണുങ്ങളെന്തു ചെയ്യാനാണ്?’
“ ടീ, നല്ല ഉഗ്രൻ മസാല ദോശ. നെനയ്ക്കും വരായിരുന്നു,” തിരിച്ചു വന്ന പാടെ ആതിര പറഞ്ഞു.

“നമ്മടെ പ്ലാൻ പൊട്ടുമോ? അതിനകത്ത് കയറി നമ്മളെന്തു ചെയ്യാനാണ്?” സമീറ ആവലാതിയോടെ ചോദിച്ചു.

“നമുക്ക് അതിനകത്ത് കയറിയാ മതി. ഞാൻ വെറുതെ വന്നിരിക്കുകയാണെന്നാ നിന്റെ വിചാരം? ഫോട്ടോഗ്രാഫർ സാം എത്തുമവിടെ. പിന്നെ, ഡ്രാമ അസ്സോസ്സിയേഷന്റെ കാര്യം പറഞ്ഞില്ലേ? എല്ലാ ഡ്രാമ ഫെസ്റ്റിവലിലും പങ്കെടുക്കുന്ന കുറച്ചു ഫ്രെണ്ട്സ് ഉണ്ടെന്നിക്ക്. അവരവിടെയുണ്ടാകും. ഡാർക്ക് ആയെന്തെങ്കിലും നടക്കാൻ ആരും സമ്മതിക്കില്ല. മിക്കവാറും പൊലീസുമുണ്ടാകും.”

“ആണോ?”

“പിന്നെ. ഈ സിനിമ റിലീസ് ചെയ്യുന്നത് പോലെത്തന്നെയാ ഇപ്പോ ഡ്രാമ. അതങ്ങനെ പണ്ടത്തെപ്പോലെ തോന്നിയത് പോലെ നടത്താനൊന്നും പറ്റുകേല. ആര് സമ്മതിച്ചാലും ഈ വർഷ സമ്മതിക്കുകേല. നീ ധൈര്യമായിട്ടിരിക്ക് സമീറക്കൊച്ചേ.”
“നീയെന്തെങ്കിലും പറഞ്ഞോ അവരോടു?”

”ഞാനവരോടൊന്നും പറഞ്ഞിട്ടില്ല. ഞാനങ്ങനെ ചെയ്യോ? അവിടെച്ചെന്നിട്ട് കാര്യങ്ങളെങ്ങനെയാണെന്ന് നമുക്ക് നോക്കാം. നീ ചിൽ.”

“ ഈ ഡ്രാമയുടെ സ്പോൺസെർമാർ വലിയ പുള്ളികളാണല്ലോ. അവരുടെ ഡ്രാമയാണെന്ന് പറഞ്ഞപ്പോഴാണ് അച്ഛനെന്നെ പോകാനനുവദിച്ചത് തന്നെ. മമ്മിയാണെങ്കി ഒടുക്കത്ത ചോദ്യം ചെയ്യൽ,” ആതിര ചുയിങ് ഗം ചവച്ചു കൊണ്ട് പറഞ്ഞു.

“ഞാൻ ടിക്കറ്റ് കൌണ്ടറിലൊന്ന് പോയി നൊക്കട്ടെ,” എന്നു പറഞ്ഞു സമീറ ക്യൂ നോക്കാതെ മുന്നിലേക്ക് നടന്നു. അകലെ കാറ്റ് തനിക്കായി കാത്തിരിക്കുന്നതായി സമീറയ്ക്ക് തോന്നി. കാറ്റിപ്പോൾ എന്തായിരിക്കും ചിന്തിക്കുന്നുണ്ടാവുക? താൻ വരുന്നുണ്ടെന്ന് കാറ്റിന് അറിയാമായിരിക്കുമോ?

“ഇല്ലെടീ. കിട്ടും ന്നു തോന്നുന്നില്ല. ഇപ്പോഴും മൂന്നു സീറ്റും വെയിട്ടിങ് ആണ് ,” സമീറ വന്ന പാടെ അവരോടു പറഞ്ഞു.

ജീൻസും ടോപ്പും ഐഡി കാർഡുമണിഞ്ഞ പെൺകുട്ടികളുടെ ഒരു ഗ്രൂപ് ലെഗ്ഗേജുമായി അവരുടെ മുന്നിലൂടെ നടന്നു പോയി. അവരുറക്കെ സംസാരിക്കുകയും ബഹളം വെക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അവരുടെ ആരെയും കൂസാത്താ ആറ്റിറ്റ്യൂഡ് വല്ലാതെ മുഴച്ചു നില്ക്കുന്നതായി സമീറയ്ക്ക് തോന്നി. തങ്ങൾ ഗ്രൂപ്പായി പോകുമ്പോഴും ഇങ്ങനെ ആയിരുന്നല്ലോയെന്നും അവളോർത്തു.

“ ഇനി എന്ത് ചെയ്യും? നമുക്ക് വല്ല ബസ്സും കിട്ടുമോന്ന് നോക്കാം. എന്നാലും ലെയിറ്റ് ആകില്ലേ? ഇന്ന് വൈകുന്നേരം അവിടെ എത്തും ന്നു തോന്നണില്ല. എന്തായാലും, ഡ്രാമയ്ക്ക് കേറാൻ പറ്റില്ല,” സമീറ നിരാശയോടെ വർഷയെ നോക്കി.


ചിത്രീകരണം: മിഥുന്‍ കെ.കെ.

“ ഞാൻ ശരിയാക്കിത്തരാം. ഇതൊക്കെ എന്ത്?”

വർഷ ഒരു അഞ്ചുമിനിറ്റിനകം മൂന്നു ടിക്കറ്റും കയ്യിൽ പൊക്കിപ്പിടിച്ചു തിരിച്ചെത്തി. കുർത്തയുടെ കോളറ് ഉയർത്തിപ്പിടിച്ചു ഇതാണ് ‘വർഷ മാജിക്കെ’ന്ന് എന്നു പറഞ്ഞു. സമീറയുടെ മുഖം പ്രകാശിച്ചു.

ജനറൽ കമ്പാർട്മെൻറിൽ പൂച്ചകളെപ്പോലെ നുഴഞ്ഞു കയറി മറ്റുള്ളവരെ തിക്കിത്തിരക്കി നിൽക്കേണ്ടി വന്നു.

ജനറൽ കമ്പാട്മെൻറിൽ തിക്കിലും തിരക്കിലും പിടിച്ചു നിൽക്കാൻ പാടുപെട്ടപ്പോൾ ആതിര ഒരു ട്രിക്ക് പ്രയോഗിച്ചത് കണ്ടു സമീറ അത്ഭുതപ്പെട്ടു. താനൊറ്റക്കായിരുന്നെങ്കിൽ കോഴിക്കോട് വരെ ആളുകളുടെ ചവിട്ടും കൊണ്ട് പോകേണ്ടി വന്നേനെ എന്നു വിചാരിക്കുകയും ചെയ്തു. ജോലിക്ക് പോകുന്ന സ്ഥിരം യാത്രക്കാരാണെന്നു തോന്നിക്കുന്ന എന്നാൽ ജീവിതത്തിലേ യാന്ത്രികയെ വെറുക്കുന്ന ഒന്നുരണ്ടു മധ്യവസ്കരുടെ അടുത്തു പോയി താനൊരു യൂ ടൂബറാണെന്നും 5 കെ സബ്സ്ക്രൈബ്ഴ്സ് ഉണ്ടെന്നും താനൊരു ട്രെയിൻ ഗെയിമുമായി വന്നതാണെന്നും ആതിര പറഞ്ഞു. അവരോട് ചില കുസൃതി ചോദ്യങ്ങളൊക്കെ ചോദിച്ചു. വർഷയെ വിഡിയോ എടുക്കാനേൽപ്പിച്ചു. മറ്റുള്ളവർ പറയുന്നതെല്ലാം ചെയ്തു ശീലിച്ചിട്ടുള്ള ആ പാവം ഉദ്യോഗസ്ഥർ ആതിരയുടെ വലയിൽപ്പെട്ടു. അവർക്കു ജീവിതമാസ്വദിക്കുന്ന യുവ തലമുറയുടെ ട്രൻറി ചോദ്യങ്ങളെല്ലാം ഇഷ്ടപ്പെട്ടു. പതുക്കെ അവിടെ സ്ഥലമുണ്ടാക്കി അവരവിടെയിരുന്നു. അടുത്ത സ്റ്റോപ്പിൽ ഒരു ചേട്ടൻ ഇറങ്ങിയപ്പോൾ സമീറയ്ക്കും സ്ഥലം കിട്ടി.

കയ്യിൽ മുറുകെപ്പിടിച്ച ഡ്രാമയുടെ നോട്ടീസും ഫോണിലെ സമയവും നോക്കി സമീറയിരുന്നു. ആതിരയും വർഷയും ഇടയ്ക്ക് മയങ്ങിയെങ്കിലും ഉറക്കത്തിന്റെ ലാഞ്ചന പോലും സമീറയുടെ കണ്ണുകളിലുണ്ടായിരുന്നില്ല. കോഴിക്കോട് സ്റ്റേഷനെത്തിയപ്പോൾ ആദ്യം ചാടിയിറങ്ങിയതും സമീറയായിരുന്നു.
ഓട്ടോയിൽക്കയറി ബീച്ചിന്റെ അടുത്തുള്ള ഒരു ഇടത്തരം ഹോട്ടലിൽക്കയറി ഭക്ഷണം കഴിച്ചൊന്നു ഫ്രാഷായി ബില്ല് കൊടുക്കുന്നതിനിടയിൽ സമീറ റിസപ്‌ഷനിലുള്ള ചേട്ടനോട് ഡ്രാമയെക്കുറിച്ച് ചോദിച്ചു. അങ്ങനെയൊരു ഡ്രാമയുടെ കാര്യം അയാൾ കേട്ടിട്ട് പോലുമുണ്ടായിരുന്നില്ല. സംശയം തോന്നി തൊട്ടടുത്ത ചെരുപ്പ് കടയിലും കയറിയവർ ചോദിച്ചു.

‘ ആടെ എന്നുമോരോ പരിപാടികളല്ലേ? ആരാ അതൊക്കെ ശ്രദ്ധിക്കണതു? അല്ലേലും, അവിടെ കൊറേ ആളുകളു വരും.”

ബീച്ചെന്നത്തേയും പോലെ തിരക്കുള്ളതായിരുന്നു. ബലൂൺ , കടല, ഉപ്പിലിട്ട മാങ്ങ വിൽപ്പനക്കാർ ബീച്ചിൽ അവിടിവിടായി സ്ഥലം പിടിച്ചു കഴിഞ്ഞിരുന്നു.

“ ഞാനൊരു മാങ്ങ വാങ്ങീട്ടു വരാം. നിങ്ങൾ നടന്നോ.”

ബീച്ചിൽ അങ്ങനെയൊരു പരിപാടിയുടെ യാതൊരു ലാഞ്ചനയുമുണ്ടായിരുന്നില്ല. സമീറ തൻറെ കയ്യിലെ നോട്ടീസിലേക്ക് ഒന്ന് കൂടി നോക്കി ദിവസമത് തന്നെയെന്നുറപ്പ് വരുത്തി. ഓരോ കാൽവെപ്പിലും താഴ്ന്നു പോകുന്ന മണൽത്തരികൽ തണുത്തു തുടങ്ങിയിരുന്നു. തിരയുടെ താളവും കാറ്റും സമീറയുടെ മനസ്സിനെ ശാന്തമാക്കി.

“ദാ, അവിടെയാണെന്ന് തോന്നുന്നു,” അല്പമകലെ ഉയർന്നു നിൽക്കുന്ന ഒരു കോട്ട ചൂണ്ടിക്കാണിച്ചു വർഷ പറഞ്ഞു. അതിനു ചുറ്റും വിജനമായിരുന്നു.

“ ടീ, അത് തന്നെയാണോ? നീയൊന്നു ആ കാമറാമാനെ വിളിച്ചു നോക്കിക്കേ,” സമീറയുടെ സ്വരം മുറിഞ്ഞു പോയി.

“ വാ, നമുക്ക് പോയി നോക്കാം.”
അടുത്തെത്തുന്തോറും ആ കോട്ട ഇളകുന്നത് പോലെ സമീറയ്ക്കു തോന്നി.

“ ടീ, അതിളകുന്നുണ്ടോ?”

“ ഒന്ന് പോടി, ഭ്രാന്തു പറയാതെ,” വർഷ ഒരു സിഗററ്റിനു തിരികൊളുത്തിക്കഴിഞ്ഞിരുന്നു.

“ ടീ, ഇതോണ്ട് ചെന്നാ നിന്നെ കേറ്റില്ലാട്ടാ.”

“ പിന്നെ, എന്നെക്കേറ്റീലെങ്കി ആരെക്കേറ്റാനാ? ലോകപ്രശസ്ഥയായ ഒരു മാധ്യമ പ്രവർത്തകയാണ് ഞാൻ,” പുക മുകളിലേക്കൂതിക്കൊണ്ട് വർഷ പറഞ്ഞു, “അല്ല, ആതിരയെക്കണ്ടില്ലല്ലോ.”

അവർ തിരിഞ്ഞു നോക്കുമ്പോഴുണ്ട് ആതിര നീളമുള്ള ഒരു മാങ്ങാക്കഷ്ണവും കഴിച്ചു കൊണ്ട് പുറകിൽ നടന്നു വരുന്നു.

“ നീയിതെപ്പോ വന്നു?”

“ ഞാൻ നിങ്ങളെ ഫോള്ളോ ചെയ്യുന്നുണ്ടായിരുന്നു. വേണോ?”

“നിങ്ങളൊന്നു കുട്ടിക്കളി നിർത്തോ? ഒന്ന് വേഗം വാ,” സമീറയുടെ ഹൃദയം പാട പടാ മിടിക്കാൻ തുടങ്ങിയിരുന്നു.

ആകാശത്തിന്റെയും കടലിന്റെയും പശ്ചാത്തലത്തിൽ ആ കോട്ടയൊരു മന്ത്രവാദിനിയെപ്പോലെ മാന്ത്രിക പോഷൻസ് ഉണ്ടാക്കിക്കൊണ്ടിരുന്നു. അതിനകത്തൊളിച്ചിരിക്കുന്ന മന്ത്രങ്ങൾ എപ്പോഴാണ് ഉറക്കെ ഉച്ചരിക്കപ്പെടുകയെന്നു സമീറ ഭയന്നു.

അതിന്റെ മതിലുകൾ കരിങ്കല്ല് പോലെത്തോന്നിക്കുന്ന ഒരു തരം ബ്രിക്കുകൾ കൊണ്ട് നിർമ്മിച്ചതാണെന്ന് സമീറയ്ക്ക് തോന്നി. കോട്ടയ്ക്കു ചുറ്റുമതിലുകളോ ഗെയിറ്റോ ഉണ്ടായിരുന്നില്ല. എന്നാലതിന്റെ മുറ്റത്ത് ഒരു വലിയ മുറിയുണ്ടായിരുന്നു. ആ മുറിക്കകത്തു ആരെയും കണ്ടില്ല. അതിന്റെ ഒത്ത നടുക്ക് ഒരു ചെറിയ വീട് പോലെ മറ്റൊരു കൂടാരമുണ്ടായിരുന്നു. അതിന്റെ ചെറിയ ജനലിലൂടെ കറുത്ത വസ്ത്രവും തലേക്കെട്ടും ധരിച്ച ആളുകളെ അവർ കണ്ടു. മറ്റു നാടകങ്ങളിൽ നിന്നു വ്യത്യസ്തമായി നാടകത്തിന്റെ പോസ്റ്ററോ ഒന്നും തന്നെ എവിടെയും പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നില്ല. ആ ജനലിലൂടെ തലകുനിച്ചു അവർക്കു കേൾക്കാൻ പാകത്തിന് “ കാറ്റിന്റെ മരണം- മൂന്ന് ,” എന്ന് സമീറ പറഞ്ഞു.

പുറത്തു നിന്നു ആരോ ഒരാൾ അകത്തേക്കു ഓടിക്കയറി. അയാൾ ആതിരയുടെ കൈ പിടിച്ചു പുറത്തേക്കോടി.

“ ടീ, ഞാൻ പോവാട്ടോ. പറഞ്ഞാ നീ സമ്മതിക്കില്ലെന്നറിയാം. എന്തൊരു വട്ടു പ്ലാനാണ്. നീയതൊക്കെക്കളഞ്ഞു വീട്ടീപ്പോകാൻ നോക്ക്. താങ്ക്സ്. അല്ലാതെ മമ്മീം ഡാഡീം സമ്മതിക്കില്ലായിരുന്നു,” പോകുന്നതിനിടയിൽ ആതിര വിളിച്ചു പറഞ്ഞു. സമീറയും വർഷയും മുഖത്തോടു മുഖം നോക്കി.

“ അതു നീയന്നു ഫോട്ടോയിൽ കാണിച്ചു തന്ന സ്‌ട്രെയിറ്റ് മുടിക്കാരനാണല്ലോ,” വർഷ ആശ്ചര്യം വിട്ടു മാറാതെ സമീറയോട് പറഞ്ഞു.

“ പോകുന്നവർ പോട്ടെ. നമുക്കെന്തായാലും കേറാം,” സമീറ ടിക്കറ്റ് കൗണ്ടറിലേക്ക് നോക്കിപ്പറഞ്ഞു, “രണ്ട് ടിക്കറ്റ്.”

“ ഈ സ്ക്രീനിലേക്ക് നോക്കിക്കോളൂ,” ജനവാതിലിൽ ഒരു സ്ക്രീൻ കാണപ്പെട്ടു. ആദ്യം സമീറയും പിന്നെ വർഷയും ആ സ്ക്രീനിലേക്ക് നോക്കി.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here