ഇതാ ഇവിടെ ഇങ്ങനെയും ഒരു ലോകമുണ്ട്

0
257

അയിഷബഷീർ

വെയിൽ വാടിത്തുടങ്ങിയൊരു വൈകുന്നേരം അവരൊരുമിച്ചു കൂടി…

പാടിയും പറഞ്ഞും മതിയാകാതെ ചുളിവ് വീണ കൈത്തലങ്ങളുയർത്തിപിടിച്ചും താളമിട്ടും പാതി മങ്ങിപ്പോയ കണ്ണുകളിൽ കൗതുകവും ആഹ്ലാദവും നിറച്ചു വെച്ച് ആ അക്ഷരമുറ്റത്ത് ഒരു പറ്റം വയോജനങ്ങൾ കുരുന്നുകളായി മാറുകയായിരുന്നു. 

ആർക്കൊക്കെയോ എന്തിനൊക്കെയോ വേണ്ടി ഓടിത്തളർന്ന് ഞങ്ങൾക്കാരുമില്ലെന്നും ആരാലും ശ്രദ്ധിക്കപ്പെടാത്തവരായി മാറിയിരിക്കുന്നെന്നെന്നും പറഞ്ഞു പരിഭവിക്കുന്ന വസന്തവും യൗവനവും പിന്നിട്ട് ജീവിത സായാഹ്നത്തിൽ എത്തിച്ചേർന്നവരെ തഴുകിപ്പോയോരു നാലുമണിക്കാറ്റ്… 

പാലക്കാട്‌ ജില്ലയിലെ തിരുവേഗപ്പുറ പഞ്ചായത്ത്‌ അധികൃതർ ഇപ്രാവശ്യം വയോജനദിനമാചരിച്ചത് തികച്ചും വ്യത്യസ്തമായിട്ടായിരുന്നു.

പ്രണയദിനം,  സൗഹൃദ ദിനം തുടങ്ങി പുതിയ യുവത്വത്തിന് വേണ്ടി ദിനങ്ങളൊരുക്കുകയും കച്ചവടവൽക്കരിക്കുകയും ചെയ്ത് നാം മനപ്പൂർവം മറന്നുപോയ… അവഗണിച്ചു കൊണ്ടിരിക്കുന്നൊരു വിഭാഗത്തെ സ്നേഹവും കരുതലും ആവോളം നൽകി നിങ്ങൾ ഒറ്റക്കല്ലെന്ന് പറഞ്ഞു ചേർത്തുപിടിക്കുകയായിരുന്നു പഞ്ചായത്ത്‌ അധികാരികൾ. 

ലോകവയോജനദിനാചരണത്തിന്റെ ഭാഗമായി ഒരുക്കിയ വയോജനസൗഹൃദകൂട്ടായ്മയിൽ 94 വയസ്സുള്ള പട്ടമ്മാർത്തോടി മുഹമ്മദുണ്ണിയും 92 വയസ്സുള്ള ഞാവൽക്കാട്ടിലെ അബൂബക്കറുമുൾപ്പെടെ അറുപതു പിന്നിട്ട അറുന്നൂറോളം വയോധികരാണ് ഒക്ടോബർ ആറിന് നരിപ്പറമ്പ് ജി യു പി സ്കൂളിൽ ഒരുമിച്ചിരുന്നത്.

മുൻപും പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഇത്തരത്തിലുള്ള കൂടിയിരുത്തങ്ങളും തലോടലുകളും ഉണ്ടായിട്ടുണ്ടായിരുന്നു. 

ഗവണ്മെന്റിന്റെ പ്രത്യേക ഫണ്ടോ വാർഷിക പദ്ധതിയിൽ നിന്നുള്ള വിഹിതമോ സ്വീകരിക്കാതെ സന്നദ്ധപ്രവർത്തകരിൽ നിന്നും സ്വകാര്യ വ്യക്തികളിൽ നിന്നും ലഭിച്ച സഹായം കൊണ്ട് മാത്രമായിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചത് എന്നുള്ളതും ശ്രദ്ധേയമാണ്. 

പലപ്പോഴും വയസ്സാവരെന്നു പറഞ്ഞു മൂലയിലേക്ക് മാറ്റി നിർത്തുന്ന വൃദ്ധസദനങ്ങളിലേക്ക് നിരന്തരം വലിച്ചെറിയപ്പെടുന്ന ഒരു വിഭാഗത്തെ ചേർത്ത്പിടിച്ചു നിങ്ങളൊറ്റക്കല്ലെന്നും പറഞ്ഞു സകല ബഹുമാനവും നൽകി ഒരു ജനസഞ്ചയത്തിനു മുൻപിൽ വച്ചവരെ ആദരിക്കുന്നിടത്തോളം നിർവൃതി മറ്റെന്തു നല്കിയാലാണുണ്ടാവുക..!

ഇത്തരത്തിലുള്ളൊരു മനോഹരമായ കാഴ്ചയെ അനുഭവവേദ്യമാക്കിയ തിരുവേഗപ്പുറ പഞ്ചായത്ത് തീർച്ചയായും അഭിനന്ദനമർഹിക്കുകയും മറ്റുള്ളവർക്ക് മാതൃകയാവുകയും ചെയ്തിരിക്കുന്നു. 

സ്നേഹവായ്പുകൾ പാടിപ്പറയാൻ നവാസ് പാലേരിയും സുഡാനി ഫ്രം നൈജീരിയ ഫെയിം ഉണ്ണി നായരും മുളയുടെ തോഴി നൈനഫെബിനും എത്തിയപ്പോൾ നിറമുള്ള കാഴ്ചകൾക്ക് ഒന്നുകൂടെ തിളക്കമേറുകയായിരുന്നു. 

പഴമയുടെ ഓർമകളിലേക്ക് കൈപിടിച്ച് കൊണ്ടുപോവുന്നതിന്റെ ഭാഗമായി പലതരം രുചിക്കൂട്ടുകളുമായൊരു ചായക്കടയും നാടൻവിഭവങ്ങളുമായൊരു ചായ സത്കാരവും  അധികൃതർ ഒരുക്കിയിരുന്നു. 

കളി പറഞ്ഞും ചിരിച്ചും പോയകാലയോർമകൾ അയവിറക്കിയും സംസാരിച്ചും ചിലപ്പോൾ കണ്ണു നിറഞ്ഞും അവരുടെ ജീവിതത്തിലെ അവിസ്മരണീയമായൊരു ദിനമായി മാറുകയായിരുന്നു.. 

അവശതകൾ മറന്ന് നാലുമണിക്കാറ്റിന് കുളിരിലെത്തിയവരെല്ലാം തന്നെ മനം നിറഞ്ഞു വീണ്ടും അടുത്തൊരു നാലുമണിക്കാറ്റിലൊന്നിക്കാമെന്നൊരു പ്രതീക്ഷയോടെയാണ് ആ വൈകുന്നേരം പരസ്പരം കൈകൊടുത്തു  പിരിഞ്ഞത്.  

വയോജനങ്ങൾക്കു വേണ്ടി മാത്രമായി കുടുംബശ്രീക്കൂട്ടായ്മ ഒരുക്കിയിട്ടുള്ള പഞ്ചായത്തധികൃതർ അവരുടെ മനസ്സിനെ തൊട്ടറിയാനും ആനന്ദം പകരുന്നതിന്റെയും ഭാഗമായി വിനോദവും ഉല്ലാസവും നൽകാനായി ഒരു കേന്ദ്രവും പണികഴിപ്പിക്കാനിരിക്കുകയാണിപ്പോൾ.

പഞ്ചായത്ത്‌ പ്രസിഡണ്ട് ടി പി ശാരദ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സമദ് മാഷ്, മെമ്പർമാരായ വി കെ ബദറുദ്ധീൻ, റൈഹാനത് തുടങ്ങിയവർ പ്രസംഗിക്കുകയും ചെയ്തിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here