പട്ടിയും ഞാനും

0
482

രാജേഷ്‌ ശിവ

ആക്രമണോത്സുകതയോടൊരു പട്ടി
എന്നെയോടിച്ചുകൊണ്ടേയിരുന്നു
ചിലപ്പോളതു വേഗതകൂട്ടി മുന്നോട്ടാഞ്ഞു
തുണിയിൽ പല്ലമർത്തുകയും
കടിച്ചുകീറുകയും
കാലിൽ കടിയേറ്റു ഞാൻ
നിലവിളിച്ചുകൊണ്ടോടുകയും ചെയ്തു

അങ്ങനെയിരിക്കെയൊരുദിവസം
ഞാൻ പൊടുന്നനെ ഓട്ടവേഗംകുറച്ചു
അപ്പോളതു ശാന്തമായി
എന്റെ മുന്നിൽക്കയറിപ്പോയി
അതൊരുപാടുമുന്നിലായി
പിന്നെ ശൂന്യതയിലപ്രത്യക്ഷമാകുകയും
ഒരോർമയാകുകയും ചെയ്തുവെങ്കിലും
മൂടല്മഞ്ഞിനിടയിൽനിന്നുമപ്രതീക്ഷിതമായി
അതുമായികൂട്ടിയിടിക്കുമെന്ന ഭീതി
എന്നിലധിനിവേശിച്ചുകൊണ്ടിരുന്നു.

ബാക്കിവച്ച കുരശ്ശബ്ദങ്ങൾ
അതിന്റെ കടിയേറ്റ മുറിവുകൾ വായതുറന്നു
പുറത്തുവിട്ടുകൊണ്ടിരുന്നു!
കുരയോർമകളിൽ നിന്നുള്ള പല്ലുകൾ
പിന്നെയും മുറിവുകളിൽപ്പതിഞ്ഞുകൊണ്ടിരുന്നു
എന്റെ രോദനങ്ങൾ
അഷ്ടദിക്കുകളിൽന്നും
കുരയായി പ്രതിധ്വനിച്ചുകൊണ്ടിരുന്നു

മുന്നിലോടിപ്പോയിട്ടപ്രത്യക്ഷമായ പട്ടി
ശൂന്യതയിൽനിന്നും വീണ്ടും തെളിഞ്ഞുവന്നു
അതടുത്തടുത്തുവന്നു
വീണ്ടുമെന്റെ പിന്നിലായി
പട്ടിയെപ്പേടിച്ചു പിന്നെയും
ഞാനോട്ടവേഗം പതിന്മടങ്ങുകൂട്ടി

ദേഹമാസകലം കടിയേറ്റ മുറിവുകളായി
മുന്നിലുംപിന്നിലുമായി ഗെയിമിങ്ങനെതുടർന്നു.
ഇടയ്ക്കൊന്നു തിരിഞ്ഞുനോക്കിയപ്പോൾ,
മുന്നിലെ ശൂന്യതയിൽനിന്നെവിടെനിന്നോ
എന്നോയിണചേർന്ന പട്ടി
ഗർഭിണിയെന്നറിയുന്നു!

അതിന്റെയുദരത്തിൽ,
കുട്ടികൾ ഓട്ടം
പരിശീലിക്കുന്നെന്ന ചിന്തയാൽ
പേപിടിച്ചുകൊണ്ടിപ്പോൾ ഞാൻ
കുരച്ചുകൊണ്ടോടാൻ തുടങ്ങുന്നു,
ഞാൻതന്നെയൊരു പട്ടിയാകുന്നു!


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here