‘കവരും’ മനം കവരും കാപ്പാടും

0
529
kappad-beach-athmaonline

സൂര്യ സുകൃതം

മെഴുകുപെൻസിലോ, സ്കെച്ച് പെന്നോ ഒക്കെ കൊണ്ട് കടല് വരച്ചപ്പഴൊക്കെ നമ്മളിൽ പലരും നല്ല കടും നീല നിറം കൊടുക്കാറുണ്ട്. കടലേ… നീല കടലേ ന്ന് നീട്ടി പാടാറുണ്ട്. എന്നാൽ ശരിക്കും നല്ല കടും നീലക്കടല് കണ്ടിട്ടുണ്ടോ.?

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടെ കോഴിക്കോട് ജില്ലയിലെ കാപ്പാട്, കൊയിലാണ്ടി തീരപ്രദേശങ്ങളോട് ചേർന്ന് കിടക്കുന്ന കടല് രാത്രിയിൽ ഇങ്ങനെ നീലിച്ച് കിടക്കുന്നത് കണ്ടവരുണ്ട്. ഒന്നൂടെ കൃത്യമായ് മനസ്സിലാവാൻ കുമ്പളങ്ങി നൈറ്റ്സ് സിനിമയിലെ ഒരു രംഗം ഓർത്താ മതി. “കവര് പൂത്തിട്ടുണ്ട്, കൊണ്ടോയി കാണിക്കാൻ പാടില്ലേ” എന്ന് പറയുന്നത് ഈ പ്രതിഭാസത്തെ കുറിച്ചാണ്. ബയോലൂമിനസൻസ് അഥവാ ജൈവദീപ്തി, എന്ന ഈ സംഭവത്തിന്റെ തികച്ചും പരിചിതമായ മറ്റൊരുദാഹരണമാണ് നമ്മുടെ മിന്നാമിനുങ്ങ്. പക്ഷേ കടലിനെ മിന്നിക്കുന്നത് മറ്റൊരു കൂട്ടം സൂക്ഷ്മജല ജീവികളാണെന്ന് മാത്രം. പ്ലാംക്ടൺ വർഗത്തിൽ പെട്ട നോട്ടിലൂക്ക എന്ന ഒരിനം സൂക്ഷ്മജീവികളുടെ കൂട്ടമാണീ നീല വെളിച്ചം പുറപ്പെടുവിക്കുന്നത്.



എന്താണ് ബയോലുമിനസൻസ്/ ജൈവദീപ്തി?

പ്രത്യേകതരം ജൈവരാസപ്രവർത്തനത്തിലൂടെ പ്രകാശം ഉത്പാദിപ്പിക്കുന്ന രീതിയാണ് ജൈവദീപ്തി. ആഴക്കടലിൽ ജീവിക്കുന്ന മിക്ക ജീവികളിലും ജൈവദീപ്തി സംഭവിക്കാറുണ്ട്. ചില ഇനത്തിൽ പെട്ട ജെല്ലി ഫിഷുകള്‍, മണ്ണിരകള്‍, മറ്റു ചില മത്സ്യങ്ങള്‍ എന്നിവയിലും ഇത് കാണാറുണ്ട്. പല ജീവികളിലും ഇത് പ്രതിരോധമാർഗമോ ഇണയേയോ ഇരയേയോ ആകര്‍ഷിക്കുവാനോ ഒക്കെയാണ് ഈ വെളിച്ചം ഉപയോഗപ്പെടുത്താറുള്ളത്.
കടൽ ജലത്തിന്റെ ക്വാളിറ്റിയെ സംബന്ധിച്ച് ഈ പ്രതിഭാസം നൽകുന്ന സൂചന എന്ത് എന്നതിനെ സംബന്ധിച്ച് ശാസ്ത്രലോകം അന്വേഷണത്തിലാണ്. ഈ പ്രതിഭാസത്തിന് കാരണമാവുന്ന നോട്ടിലൂക്കകളിൽ ചിലതെങ്കിലും വിഷാംശം ഉള്ളവ ആണെന്നാണ് ഗവേഷകർ പറയുന്നത്. ചില ഇനം നോട്ടിലൂക്കകൾ ഇത്തരത്തിൽ ചുവന്ന പ്രകാശം പുറപ്പെടുവിച്ചു കിലോമീറ്ററുകളോളം കടൽ ചുവന്നിരിക്കുന്ന അവസ്ഥയും മറ്റ് പലയിടങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

bio-luminance

കടലിലെ ഓക്സിജന്‍ കൂടുതലായ് ആഗിരണം ചെയ്യുക വഴി മറ്റു കടൽ ജീവികളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് നാശമുണ്ടാക്കുകയോ ചിലപ്പോഴൊക്കെ അമിതമായ് അമോണിയ പുറത്തുവിടുകയോ ഒക്കെ ചെയ്യുന്ന തരം നോട്ടിലൂക്കകളും ഉള്ളതിനാൽ അമിതമായ അളവിൽ ഇവ കടല്‍ജീവികൾക്ക് ഏറെ ദോഷകരമായാണ് കണക്കാക്കപ്പെടുന്നത്. മനുഷ്യരിൽ കരളിന്റെയും നാഡീവ്യവസ്ഥയുടെയും തകരാറിനിടയാക്കുന്നതാണ് ഇവയിൽ ചിലതിന്റെ വിഷമെന്നാണു കണ്ടെത്തിയിരിക്കുന്നത്. എന്നാൽ എല്ലാ ഇനവും അപകടകാരികളല്ല താനും. കൂടുതൽ അളവിൽ ഈ ജീവിയുടെ സാന്നിധ്യമുള്ള ജലാശയങ്ങളിലേക്ക് ഇറങ്ങരുതെന്ന് വിവിധ രാജ്യങ്ങൾ ടൂറിസ്റ്റുകൾക്കു മുന്നറിയിപ്പു നൽകാറുണ്ട്.

കൊച്ചിയിലെ കായലോരവാസികൾക്കും കുമ്പളങ്ങി ക്കാർക്കും ഈ സംഭവമൊരത്ഭുതമാവാൻ വഴിയില്ല. എന്നാൽ കാപ്പാട് / കൊയിലാണ്ടി നിവാസികളിൽ പലർക്കും ഈ കാഴ്ച്ച പുതുമയാണ്. ബ്ലൂ ഫ്ലാഗ് പദവി വഴി കാപ്പാട് കടലോരം കൂടുതൽ ലോകശ്രദ്ധയാകർഷിക്കപ്പെടുന്ന ഈ അവസരത്തിൽ “നീല കടൽ ” പ്രതിഭാസത്തിന് മൂല്യമേറെയാണ്. കൂടുതൽ ഗവേഷണത്തിനും പഠനത്തിനും സാധ്യതയേകി കൊണ്ട് കാപ്പാട് കടൽത്തിരകളിൽ ഇനിയും കവര് പൂക്കുമെന്ന് പ്രതീക്ഷിക്കാം.



വൈൽഡ്ലൈഫ്നാച്ച്വർ ഫോട്ടോഗ്രാഫർ സലീഷ് പൊയിൽക്കാവ് പകർത്തിയ കാപ്പാട് കടപ്പുറത്ത് പ്രത്യക്ഷപ്പെട്ട കവരിന്റെ ചിത്രങ്ങൾ

©saleesh wild art
©saleesh wild art
©saleesh wild art
©saleesh wild art
©saleesh wild art

LEAVE A REPLY

Please enter your comment!
Please enter your name here