ഇവിടെ ഇങ്ങനെ ഒരു കവി ജീവിച്ചിരുന്നു

0
381
gokul-krishnan-nv-wp

കവിത

ഗോകുൽ കൃഷ്ണൻ.എൻ. വി

മരിച്ച കവിയുടെ കവിതകൾ കണ്ടെടുക്കുമ്പോൾ,
ചിതലുകളുടെ വാ പകുതിയിൽ നിന്നാണ് വാരിയെടുക്കുക.
അപ്പോൾ അതിന് ഒരു ഇങ്ക് ഫില്ലറിന്റെ
ഉണങ്ങിയ നീല നിറമായിരിക്കും.
അത് മരിച്ച കവികളെ പോലെ മരവിച്ചിരിക്കും.

മരിച്ച കവിയുടെ കുഴിമാടങ്ങൾ മാന്തി
കടിഞ്ഞൂൽ കവിതകളിലെത്തുമ്പോൾ,
അതിന്റെ നീല നിറം മാറും.
അപ്പോളതിന് ഉണങ്ങിയ മാംസത്തിന്റെ
വിളറിയ ചുവന്ന നിറമായിരിക്കും.

അവർ പറഞ്ഞു തുടങ്ങും.
ഇത് മരിച്ച കവിയുടെ കവിതയാണ്.
കവിതയുടെ പേരിലെങ്കിലും അല്പം സഹതപിക്കരുതോ?
മരിച്ച കവിയുടെതെങ്കിലും കവിതകൾക്ക് ഇപ്പോഴും ജീവനുണ്ട്. ”

അമ്പരന്നവർ മൂക്കത്ത് വിരൽ വയ്ക്കും.
” ഇവനാ പണ്ടത്തെ മനോ രാജ്യക്കാരനല്ലേ? ”
അവർ പറയും.
” അയാൾ ഈ കെട്ടുപാടുകളുമായി മുമ്പ് വന്നിരുന്നു.
മരണാശംസകൾ നേർന്നു കൊണ്ട് തിരിച്ചയച്ചു.”

ചിലർ പുച്ഛിക്കും.
എത്രപേർ ഇതുപോലെ മരിച്ചിരിക്കുന്നു.
ജീവിച്ചിരുന്നവർക്ക് തന്നെ ഇവിടെ വിലയില്ല.
താൻ പോയി പിന്നെ വാ…. ”

തലമൂത്ത കവികൾ ഇതെല്ലാം കണ്ടും കേട്ടും
ഒന്നമർത്തി ചിരിക്കും.
അവർ തന്റെ ഗോൾഡൻ വാച്ച് കെട്ടി
അടുത്ത സഭയിലേക്ക് നടക്കും,
കൂടെ അവരുടെ മുട്ടുമടക്കിയ വാക്കുകളും.

മരിച്ച കവികളുടെ തലതൊട്ടപ്പൻമാരുടെ
കോളങ്ങൾ കാലിയായിരിക്കും.
പുതിയതെന്തെങ്കിലും ചേർക്കാനുണ്ടോ?
മരിച്ച കവി ആലോചിക്കും.
കുറച്ചു കടബാധ്യത,
ഒറ്റമുറി വീട്,
കവിതയുടെ വക്കിലൂടെ തുളുമ്പിപ്പോയ പ്രണയം,
രാത്രിയിൽ നേരം വൈകി പൂക്കുന്ന
നിറംപിടിച്ച ഓർമ്മകളുടെ ഗൃഹാതുരത്വം,
പിന്നെ……?

പലരും ചോദിക്കും.
ഇവിടെ ഇങ്ങനെ ഒരു കവി ജീവിച്ചിരുന്നോ?
“ഉണ്ടായിരുന്നെന്നേ…
നിങ്ങളറിഞ്ഞു കാണില്ല.
ഇപ്പോൾ കവിതയുടെ റേഷന്
ഞാനെന്റെ മരണസർട്ടിഫിക്കറ്റ്
രൂപപ്പെടുത്തി കൊണ്ടിരിക്കയാണ്.”

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here