ചന്ദ്രയാൻ കണ്ട ഭൂമി

0
169

തിരുവനന്തപുരം:
ചന്ദ്രനിലേക്കുള്ള യാത്രയ്‌ക്കിടെ ആദ്യമായി ചാന്ദ്രയാൻ–2 ‘മിഴി’ തുറന്നു. പേടകത്തിലെ ക്യാമറക്കണ്ണുകൾ പകര്‍ത്തിയ ഭൂമിയുടെ ചിത്രങ്ങള്‍ ഐഎസ്‌ആർഒ പുറത്തുവിട്ടു. ഭൂമിയെ വലംവച്ചുകൊണ്ടിരിക്കുന്ന പേടകത്തിന്റെ ക്ഷമതാ പരിശോധനയുടെ ഭാഗമായാണ്‌ ശനിയാഴ്ച രാത്രി 10.58നും 11.15നും ഇടയിൽ വിക്രം ലാൻഡറിലെ എൽഐ 4 ക്യാമറ പ്രവർത്തിപ്പിച്ചത്‌. ബംഗളൂരുവിലെ നിയന്ത്രണകേന്ദ്രത്തില്‍ നിന്നുള്ള സന്ദേശം ലഭിച്ചയുടൻ ക്യാമറ കൃത്യമായി പ്രവർത്തിച്ചു.

പേടകം ഭൂമിക്ക്‌ 5000 കിലോമീറ്ററിനടുത്തെത്തിയപ്പോഴാണ്‌ ആദ്യ ചിത്രമെടുത്തത്‌. പസഫിക്‌ സമുദ്രത്തിന്റെയും വടക്കേ അമേരിക്കയുടെയും ഭാഗങ്ങളാണ്‌ ചിത്രത്തിലുള്ളത്‌. തുടര്‍ന്ന് 2450 കിലോമീറ്ററുകൾവരെ അടുത്തെത്തുന്നതിനിടെ നാലുചിത്രങ്ങള്‍ കൂടി പകര്‍ത്തി. മെക്‌സിക്കൻ കടലിടുക്ക്‌, അറ്റ്‌ലാന്റിക്‌ സമുദ്രഭാഗങ്ങൾ, മെക്‌സിക്കോ, ഗ്വാട്ടിമാല, ക്യൂബ, നിക്കരാഗ്വ തുടങ്ങിയ രാജ്യങ്ങള്‍ ചിത്രങ്ങളിലുണ്ട്‌. പസഫിക്‌ സമുദ്രത്തിലെ ന്യൂനമർദമേഖലകളും കൃത്യമായി പകർത്തി.

ലാൻഡറിലെ എൽഐ 4 ക്യാമറയുടെ പ്രവർത്തനക്ഷമത കൂടുതൽ ആത്മവിശ്വാസം നൽകുന്നുവെന്ന്‌ഐഎസ്‌ആർഒ ചെയർമാൻ ഡോ. കെ ശിവൻ പറഞ്ഞു. ചന്ദ്രനിൽ ഇറങ്ങിയാൽ മികവാർന്ന ചിത്രങ്ങൾ ലഭ്യമാകുമെന്ന്‌ ഉറപ്പായതായും അദ്ദേഹം അറിയിച്ചു.

ചൊവ്വാഴ്‌ച വീണ്ടും പേടകത്തിന്റെ ഭ്രമണപഥം ഉയർത്തും. 14-ന്‌ പുലർച്ചെ ചന്ദ്രന്റെ ആകർഷണവലയത്തിലേക്ക്‌ തൊടുത്തുവിടും.
20-ന്‌ പേടകം ചാന്ദ്രപഥത്തിലെത്തും. കഴിഞ്ഞ മാസം 22-നാണ്‌ ചാന്ദ്രയാൻ വിക്ഷേപിച്ചത്‌.

LEAVE A REPLY

Please enter your comment!
Please enter your name here