അക്ഷരങ്ങൾ നോവു തീർത്തൊരു കപ്പൽയാത്ര..

0
247

വായന

ശാഫി വേളം

ലളിതമായ ബിംബങ്ങൾ കൊണ്ട് സമ്പന്നമാണ് തൻസീം കുറ്റ്യാടിയുടെ “കടലോളം കനമുള്ള കപ്പലുകൾ ” എന്ന കവിതാ സമാഹാരം. തൻസീം എന്ന കവി നമ്മുക്ക് മുമ്പിൽ തുറന്നു വിടുന്നത് യാഥാർത്ഥ്യങ്ങളുടെ വിശാലമായ ഒരു ലോകം തന്നെയാണെന്ന് ഈ സമാഹാരം പൂർണ്ണമായി വായിച്ച ഏതൊരു അനുവാചകനും നിസ്സംശയം പറയും. നമുക്ക് ചുറ്റിലുമുള്ള, നാം കണ്ടില്ലെന്ന് നടിക്കുന്ന കനമുള്ള ജീവിതങ്ങളെ കണ്ടെടുക്കുകയാണ് ഈ സമാഹാരത്തിലൂടെ ഉടനീളം കവി ചെയ്യുന്നത്.



ആകാശം വിട്ടു പോരുമ്പോൾ ഓരോ മഴത്തുള്ളിയും ആരുമറിയാതെ നക്ഷത്രങ്ങളെ കൈക്കുള്ളിൽ ഒളിച്ചു കടത്താറുണ്ടെന്നും, ആ നക്ഷത്രങ്ങളാണ് ഓരോ പുതുമഴയിലും ജ്ഞാനികളായ മഴപ്പാറ്റകളായി വിണ്ണിലേക്ക് തിരിച്ചു പറക്കുന്നതെന്നും ‘പലായനം’ എന്ന കവിതയിലൂടെ, ആ ഒരു അനുഭവത്തിലേക്ക് കവി നമ്മെ കൂട്ടികൊണ്ടു പോവുന്നു.
ലിപികളെല്ലാം ഉടഞ്ഞുപോകുന്ന ചില തീരങ്ങളിൽ അത്രമേൽ കനമുള്ള ചിലതിനെ മറുകരയെത്തിക്കാൻ മൗനത്തോളം പോന്നൊരു ചങ്ങാതിയില്ല എന്ന് ‘മൗനം ‘എന്ന കവിതയിലൂടെ കവി മനോഹരമായി പറഞ്ഞുവെക്കുന്നു.

ശാഫി വേളം

ഇടക്ക് മഴയുടെ കൂടെ അതിഥിയായി വരുന്ന മിന്നലിനെ വിഹായസ്സിന്റെ / നീലഞരമ്പുകളിൽ / പൂത്തുനിൽക്കുന്നു/ ഉന്മാദത്തിന്റെ ഗുൽമോഹർ എന്നാണ് കവി വിശേഷിപ്പിച്ചിരിക്കുന്നത്.
കരയുടെ വിഷാദങ്ങളെയാകെ വലയറിഞ്ഞെടുത്ത് കടലുപ്പാക്കി മാറ്റുന്നു തിരമാലകൾ എന്നാണ് ‘ഉപ്പായുറഞ്ഞത് ‘ എന്ന കവിതയിലൂടെ കവി പറയുന്നത്.
നേരത്തെ പറഞ്ഞ യാഥാർത്ഥ്യങ്ങളുടെ ഒരു ലോകം തന്നെയാണ് ഓരോ കവിതയിലും കവി ആവിഷ്കരിച്ചിരിക്കുന്നത്.

” പിറവിയെന്നാൽ
ഗർഭാന്ധകാരത്തിൽ നിന്നും
വെളിച്ചം ഗർജ്ജിക്കുമഗ്നിയിലേക്കുള്ള
പിടഞ്ഞുവീഴലെന്ന് നീ
സ്വർഗ്ഗവാടിയിൽ നിർവചിക്കാതിരിക്കുക ”

ഗുജറാത്ത് കലാപ സമയത്ത് ഉമ്മയുടെ ഗർഭപാത്രത്തിൽ നിന്നും വാൾത്തലപ്പിനാൽ തീയിലേക്കെറിയപ്പെട്ട കുഞ്ഞിനോടുള്ള കരഞ്ഞുകൊണ്ടുള്ള ഒരു കവിയുടെ ഉപദേശവും കവിതയിൽ വിഷയമായി വന്നിട്ടുണ്ട്.
വ്യത്യസ്തമായ ഉൾക്കാഴ്ച്ചകൾ, ആകാശം,ഭൂമി, പ്രവാസം, മനുഷ്യരിൽ നിന്നുണ്ടാകുന്ന അതിക്രമങ്ങളൊക്കെ ഈ സമാഹാരത്തിലെ കവിതകൾ ചർച്ച ചെയ്യുന്നു.

തൻസീം കുറ്റ്യാടി

“ഉമ്മയെ ഖബറടക്കുമ്പോൾ
എത്ര പിടി മണ്ണുവാരിയിട്ടാലും
നിറയാത്തൊരു കടലാണ് മുന്നിലെന്ന് തോന്നും ” (ഒരു പിടി മണ്ണിൽ)

എന്നെല്ലാം കവി അടക്കിപ്പിടിച്ച വേദനയോടെ എഴുതി വെക്കുമ്പോൾ വരികൾക്കിടയിലെ ആത്മ സംഘർഷങ്ങൾ ഓരോ വായനക്കാരനും അനുഭവിച്ചുകൊണ്ടേയിരിക്കുന്നു.



വ്യത്യസ്ത വിഷയങ്ങളിൽ, ജീവിത പരിസരങ്ങളിൽ നിന്ന് കണ്ണിലുടക്കിയ കാഴ്ച്ചകളെ തികച്ചും മൗലികമായ ഉൾക്കാഴ്ച്ചയോടെ എഴുതപ്പെട്ടവയാണ് ഈ സമാഹാരത്തിലെ എല്ലാ കവിതകളും. അതുകൊണ്ട് തന്നെ ഉപയോഗിച്ചിരിക്കുന്ന ബിംബങ്ങളും, കാവ്യ ഭാഷയും, അനുവാചകരെ പൂർവ്വോപരി ആവേശത്തോടെ വായിപ്പിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. ഈയൊരു പ്രേരണയാണ് തൻസീമിൻ്റെ കവിതകളെ കൂടുതൽ ആകർഷണമുള്ളതും, ജനകീയവുമാക്കുന്നത്. ആകാശത്തിലും ഭൂമിയിലും നാം നിസ്സാരമെന്ന് പറഞ്ഞ് അവഗണിക്കുന്ന വസ്തുക്കളെ കോർത്തിണക്കി തൻസീം എന്ന യുവകവി വലിയൊരു ലോകം തന്നെ അവതരിപ്പിക്കുകയാണ് ചെയ്തത്. നാൽപ്പതോളം കവിതകളിലൂടെ കോഴിക്കോട് ബാഷോ ബുക്സാണ് തൻസീമിന്റെ കടലോളം “കനമുള്ള കപ്പലുകൾ “എന്ന ഈ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില 80 രൂപ

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here