HomeTHE ARTERIASEQUEL 132കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

Published on

spot_imgspot_img

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം)
part 2
ഭാഗം 41
ഡോ. രോഷ്നി സ്വപ്ന

 

ഡോ. രോഷ്നി സ്വപ്ന

‘പുഴയൊഴുകിയ
വഴിനോക്കി
തോണിക്കാരനിരിക്കുന്നു.
പക്ഷിയുടെ നെഞ്ചു പോലെ
അത്ര മൃദുലമായ്
അവന്റെ നെഞ്ചുമിരിക്കുന്നു.’

എ. അയ്യപ്പന്‍

ഇന്ന് പുലര്‍കാലത്ത് എന്റെ കിടപ്പു മുറിക്ക് പുറത്തുള്ള മാതളമരത്തില്‍ നിന്ന് ഒരു പക്ഷി നിര്‍ത്താതെ കൂവുന്നുണ്ടായിരുന്നു. ഉറക്കം മുറിഞ്ഞ ഞാന്‍ അതിന്റെ പിന്നാലെ പോയി. അത് മാതളത്തില്‍ നിന്ന് മാവിലേക്കും, തൊട്ടടുത്ത പറമ്പിലെ പഞ്ഞി മരത്തിലേക്കും ചാഞ്ചാടി. ഞാന്‍ പിന്നാലെ വരുന്നു എന്നത് അതിനെ രസിപ്പിച്ചതായി തോന്നി. ഞാന്‍ മൊബൈല്‍ ഫോണുമായി ടെറസിലേക്ക് കയറി. അത് കൂവാന്‍ തുടങ്ങി. എത്ര സമയം ആ പക്ഷി എനിക്ക് വേണ്ടി പാടി എന്നറിയില്ല. എനിക്കിപ്പോള്‍ കൊസ്‌തോയുടെ പരുന്തിനെ ഓര്‍മ്മ വന്നു. ഓരോ യാത്രയിലും അയാള്‍ക്കൊപ്പം… അയാളുടെ ചുമലില്‍, അയാളുടെ വഴികളില്‍, അയാളുടെ പ്രണയത്തില്‍, ഉന്മാദങ്ങളില്‍, അയാളുടെ ശത്രുവിന്റെ കണ്ണ് കൊത്തിപ്പറിച്ച് അയാളുടെ രക്ഷയില്‍… ഒടുവില്‍ അയാളുടെ ഏകാന്തതയില്‍… ആ പരുന്തിന്റെ മുഖം എനിക്കോര്‍മ്മ വന്നു. മുന്‍പ് എഴുതി വച്ച ഒരു ലേഖനം തെരഞ്ഞെടുത്തു.ഓണ്‍ ദി മില്കി റോഡ് നെക്കുറിച്ച് 2018ലോ 2019ലോ എഴുതിയ ലേഖനം.!

ഞാന്‍ അതെടുത്ത് ടെറസിലെ എന്റെ കസേരയില്‍ ഇരുന്നു. പക്ഷി പൊയ്ക്കഴിഞ്ഞിരിക്കുന്നു. പക്ഷെ അതിന്റെ കൂവല്‍ അവിടെത്തന്നെ ഉണ്ടായിരുന്നു.
ആ ലേഖനമാണിത്.

ഇമേയര്‍ കുസ്‌തൊരിക്കയുടെ സിനിമകളില്‍ എന്നെ ഏറെ ഉലച്ച ഒരു ചിത്രം On The milky road (2016)ആണ്… കാഴ്ചയുടെ ഉന്മാദങ്ങളെ എത്രമേല്‍ ആളിക്കത്തിക്കാമോ അത്രമേല്‍ കുസ്‌തൊരിക്ക ഈ സിനിമയില്‍ ചെയ്തിരിക്കുന്നു.. എത്ര ചേര്‍ത്ത് വരച്ചാലും കൂട്ടുകള്‍ പാകമാകാത്ത പ്രണയത്തിന്റെ നിറങ്ങള്‍ കുസ്‌തൊരിക്ക സ്വപ്നങ്ങളില്‍ നിന്ന് ചാലിച്ചെടുക്കുകയാണ് ഈ സിനിമയില്‍. ഒരു കണക്കിന് എന്നെക്കുറിച്ച് തന്നെയുള്ള ചിന്തകളിലേക്ക് ഞാനെന്നെ തിരിച്ചുകൊണ്ടുവരുമ്പോള്‍ ചിത്രങ്ങളും കാഴ്ചകളും ആണെന്നെ ഏറെ പ്രലോഭിപ്പിക്കുന്നത് എന്ന് തോന്നാറുണ്ട്. ചിത്രങ്ങള്‍ക്കും കാഴ്ചകള്‍ക്കും പിന്നാലെയാണ് കവിത എന്നിലേക്ക് ചായുന്നത്. ജനലിലൂടെ തൂവെള്ള നിറത്തില്‍ ചിതറുന്ന വെളിച്ചം നിലത്ത് നേരിയ വളവോടു കൂടി വീണു കിടക്കുന്ന കാഴ്ച! ഒന്നുകൂടി നോക്കിയപ്പോള്‍ …അതില്‍ വെളുത്ത മീനുകള്‍.

ഒരാള്‍ തന്നെത്തന്നെ വരക്കുമ്പോളുണ്ടാകുന്ന ആന്തലുണ്ട് അപ്പോളെന്റെ കവിതയില്‍. ഓരോന്ന് പറയുമ്പോള്‍, സിനിമകളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ അതിലേക്ക് വന്നു പോകും പോലെ ആണത്. ഇളം നീല നിറത്തില്‍ വെള്ളത്തില്‍ കൊഴിഞ്ഞ പൂക്കള്‍ വെളുത്തു കിടക്കുമ്പോള്‍ മാത്രം സാധ്യമാകുന്ന ഒരു ചുംബനമുണ്ട്. ചെടിയില്‍ പൂത്തു നില്‍ക്കുമ്പോള്‍ മാത്രം തിളങ്ങുന്ന വെള്ള… വെള്ളത്തില്‍, ഇളം നിലയില്‍ നക്ഷത്രം.. w.B.Yeats ന്റെ കവിതയിലെ അരയന്നങ്ങളുടെ വെളുപ്പ്…..
കുസ്‌തൊരിക്കയുടെ സിനിമകളിലെ അരയന്നങ്ങളുടെ വെളുപ്പ് …..

ഏത്സ്‌ന്റെ കവിതയില്‍ ഇങ്ങനെ കാണാം..
urning and turning in the widening gyre

The falcon cannot hear the falconer;

Things fall apart; the centre cannot hold;

Mere anarchy is loosed upon the world,

The blood-dimmed tide is loosed, and everywhere

പക്ഷികള്‍ക്കും ചോരക്കും മനുഷ്യാസ്ഥിത്വവുമായി കലര്‍ന്ന ജീവ ധാരകള്‍ ഈ രണ്ട് കലാസൃഷ്ടിയിലും ഒരു പോലെ തോന്നിയിട്ടുണ്ട്. ഈ സമാനതകളെക്കുറിച്ച് കുറെ മുമ്പുള്ള ആലോചനയാണ്.

എങ്കിലും, കുസ്‌തോറിക്കയുടെ സിനിമകളില്‍ നിന്ന് മാത്രമായി കാണാനാവുന്ന ചിലതുണ്ട് ദൃശ്യങ്ങളുടെ പടപ്പുകള്‍ ആവര്‍ത്തനങ്ങള്‍ നിശബ്ദതയിലും മുഴങ്ങുന്ന ചില ഒച്ചകള്‍! സംവിധായകന്‍, നടന്‍ എഴുത്തുകാരന്‍, സംഗീതജ്ഞന്‍ ആഴവും പരപ്പും ഏറെയുള്ള കാവ്യാത്മകമായ ദൃശ്യങ്ങള്‍ ഒരുക്കുന്നതില്‍ വിദഗ്ധന്‍, പരിചിതമായ വരകളിലൂടെയും വാക്കുകളിലൂടെയും വെളിച്ചത്തിലൂടെയും ദീര്‍ഘദൂരം സഞ്ചരിച്ച് അപരിചിത ഗന്ധങ്ങളെ കണ്ടെത്തുന്ന സംവിധാന ശൈലിയുടെ ഉടമ.

Every time I’m shooting a മൂവി
I want to kill myself.
Because I don’t see
the light in the end of the tunnel.

എന്ന് പറഞ്ഞ ഉന്മാദിയായ കലാകാരനാണ് അദ്ദേഹം.

1981 ലെ ആദ്യ ചലച്ചിത്ര സംരംഭമായ ഡു യു റിമെംബേര്‍ ഡോളി ബെല്‍ ലൂടെ തന്റെ സാന്നിദ്ധ്യത്തെ അദ്ദേഹം ഉറപ്പിക്കുകയായിരുന്നു. അതിനുമുമ്പ് 1978ല്‍ രണ്ട് ഷോര്‍ട്ട് ഫിലിമുകളിലൂടെ തന്റെ പരീക്ഷണങ്ങള്‍ മുന്നോട്ടുവച്ചു ഇന്നേവരെ സൃഷ്ടിച്ച സിനിമകളിലൂടെ മികച്ച സംവിധായകനായും അത്രതന്നെ മികച്ച അഭിനേതാവായും അദ്ദേഹം നിലനില്‍ക്കുന്നു.

എങ്ങനെ പറയണം എന്നതിനേക്കാള്‍ ഉപരി പറയുന്ന രീതിയെക്കുറിച്ച് ഏറെ ചിന്തിക്കുന്ന സംവിധാനശൈലിയാണ് അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളില്‍. സിനിമ എന്ന മാധ്യമത്തിന്റെ എല്ലാ സങ്കീര്‍ണതകളെയും ഉള്‍ക്കൊള്ളുകയും പരിശോധിക്കുകയും ചെയ്യുന്നുണ്ട് അദേഹത്തിന്റെ ശൈലി.

വെന്‍ ഫാദര്‍ വാസ് എവേ ഫ്രം ബിസിനസ് (1995) അണ്ടര്‍ ഗ്രൗണ്ട് (1995 )തുടങ്ങിയ സിനിമകളിലെ ആഖ്യാനത്തിന്റെ സൗന്ദര്യം നടപ്പുരീതികള്‍ മുഴുവന്‍ നിഷേധിക്കുന്ന വിധത്തിലാണ്. ആഖ്യാനാത്മകതയുടെ വിരസതകളെ ഉപേക്ഷിക്കുകയായിരുന്നു അദ്ദേഹം..

തന്റെ മാധ്യമവുമായി നിരന്തരം പുനസന്ദര്‍ശനം നടത്തുക എന്ന സവിശേഷതയായിരിക്കാം അദേഹത്തിന്റെ ചലച്ചിത്രങ്ങളെ സങ്കീര്‍ണവും സുന്ദരവുമായ ചലച്ചിത്ര കാവ്യങ്ങള്‍ ആക്കുന്നത്.

ആള്‍ക്കൂട്ടത്തിന്റെ മനശാസ്ത്രത്തെ സ്വന്തം കയ്യൊപ്പ് ചാര്‍ത്തി കൊണ്ടാണ് കുസ്‌തോറിക്ക തന്റെ സിനിമകളിലേക്ക് ചേര്‍ക്കുന്നത്.

യുദ്ധത്തെക്കുറിച്ചും ഹിംസയെക്കുറിച്ചും യുദ്ധാനന്തര ലോകത്തെക്കുറിച്ചും പറയുമ്പോഴും ആഖ്യാനാത്മകതയില്‍ അവനവനെ തന്നെ പറിച്ചു കളയുന്ന സവിശേഷ രീതി കുസ്‌തോരിക്ക പിന്തുടരുന്നു.ഓണ്‍ ദി മില്‍ക്കി റോഡില്‍ അദ്ദേഹം പറയാനാഗ്രഹിക്കുന്നത് മായികമായ ആഖ്യാനവും യാഥാര്‍ഥ്യവും ഇഴകലരുന്ന രീതിയാണ്.

മാജിക്കല്‍ റിയാലിറ്റിയും ട്രാജഡിയും കലരുന്ന അനുഭവമാണ് ഈ ചലച്ചിത്രം. കൊസ്‌തോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അത്ഭുതം തീര്‍ക്കുകയായിരുന്നു കുസ്‌തോരിക്ക.

നഗരങ്ങളെ കുടഞ്ഞു കളഞ്ഞാണ് അദ്ദേഹം തന്റെ കലയിലെ ഇടങ്ങളെ കണ്ടെത്തിയത്. അത്രമേല്‍ ഈര്‍പ്പവും കാറ്റും കലര്‍ന്ന പ്രദേശങ്ങളിലാണ് അദ്ദേഹം തന്റെ സിനിമകളില്‍ ഏറിയ ഭാഗവും ചിത്രീകരിച്ചത്.

മില്‍ക്കി റോഡില്‍ പ്രണയവും വേര്‍പിരിയലും പ്രമേയമായി വരുമ്പോള്‍ തന്നെ ചലച്ചിത്രത്തിന്റെ അന്തര്‍ധാരയായി പലായനവും പുറപ്പെട്ടു പോക്കും കടന്നു വരുന്നുണ്ട്.

മായികതയുടെ, സ്വപ്നദൃശ്യങ്ങളുടെ സൗന്ദര്യങ്ങള്‍ ഇത്രമേല്‍ ആവിഷ്‌കരിച്ച മറ്റൊരു ചിത്രം ഉണ്ടാവില്ല.

ഓണ്‍ ദി മില്‍ക്കി റോഡ് എന്ന ചലചിത്രത്തില്‍ ഒരുകൂട്ടം അരയന്നങ്ങളുടെ ഒരു ദൃശ്യമുണ്ട്. ഒരു മുറിയിലേക്ക് പന്നികളെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന ഒരാള്‍ പിന്നീട് പുറത്തേക്ക് ഒരു പാട്ടയുമായി വരുന്നു. അയാള്‍ പന്നിയുടെ രക്തം ഒരു കുളിത്തൊട്ടിയിലേക്ക് പകര്‍ത്തി വയ്ക്കുന്നു. അരയന്നങ്ങള്‍ കൂട്ടത്തോടെ അതിലേക്ക് എടുത്തുചാടുന്നു. വെളുത്ത ചിറകില്‍ പശിമയോടെ തെറിക്കുന്ന രക്തം. പൊതിയുന്ന ഈച്ചകള്‍. പെട്ടെന്ന് ഒരു കട്ടാണ് അടുത്ത ഷോട്ടില്‍ ഒരു ഡയലോഗ് ആണ് ‘മനുഷ്യ രക്തത്തിന് വെള്ളത്തിനേക്കാള്‍ സാന്ദ്രത കൂടുതലാണ്”

പിന്നീട് കാണിക്കുന്നത് കുറച്ച് അധികം വേഗത്തില്‍ യുദ്ധത്തിന്റെ സൂചനകളാണ്.

ഇത് ഒരു ഭാഷയാണ്. ശബ്ദം കൊണ്ടും ദൃശ്യങ്ങള്‍ കൊണ്ടും തീര്‍ക്കുന്ന ഒരു ഭാഷ. കവിതയിലും തിയേറ്ററിലും സിനിമയിലും ഒക്കെ ഭാഷ തീര്‍ക്കുന്ന അനുരണങ്ങള്‍ക്ക് ഏറെ വൈവിധ്യമുണ്ട്. ഈ വൈവിധ്യങ്ങള്‍ ഒക്കെ നിലനില്‍ക്കുമ്പോഴും ഒരു സ്വാഭാവിക പ്രതിഭാസം എന്ന നിലയില്‍ കലയില്‍ എന്താണ് നിലനില്‍ക്കുന്നത്? മനുഷ്യന്റെ ആന്തരികമായ വിനിമയങ്ങളെ പല കാലങ്ങളില്‍ വ്യത്യസ്ത ആളുകളില്‍ സാക്ഷാത്കരിക്കപ്പെടുന്നു. എങ്കില്‍ കൂടി ആവിഷ്‌കരിക്കുക എന്നത് തന്നെയാണ് പ്രാധാന്യം. അന്തോണീ ഡോണിയുടെ ആര്‍ട്ട് ആന്‍ഡ് പൊളിറ്റിക്‌സ് എന്ന പുസ്തകത്തില്‍ സമകാലിക കല,ചിത്രകല എത്തരത്തിലാണ് രാഷ്ട്രീയത്തെ ഉള്‍ക്കൊള്ളുന്നത് എന്ന് പറയുന്നുണ്ട്. പുതിയകാലത്ത് പൊളിറ്റിക്കല്‍ എന്ന വാക്ക് ആശയം എന്ന രീതിയിലും അര്‍ത്ഥമെന്ന രീതിയിലും കൈയേല്‍ക്കുന്ന നീട്ടിവെക്കലുകളെ കുറച്ചുകൂടി പറയാന്‍ ബാധ്യസ്ഥമാണ് എന്നാണ് ഈ പുസ്തകം അഭിപ്രായപ്പെടുന്നത്. കലാകാരന്മാര്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ ഇടങ്ങളുടെ സ്ഥിരത, സ്ഥാനഭ്രംശം എന്നിവയെ കുറിച്ചും ഈ ഘടകങ്ങള്‍ കലാകാരനെ എത്തരത്തിലാണ് മാറ്റി തീര്‍ക്കുക എന്ന സാധ്യതയെ കുറിച്ചും കൂടി ചര്‍ച്ചചെയ്യുന്നുണ്ട് ഈ പുസ്തകം.

ഈ ചിന്തകളെ ഒരു പൊതുബോധത്തിന്റെ അടിസ്ഥാനത്തിലോ സമതുലിതമായ വിശകലനത്തിന്റെ അടിസ്ഥാനത്തിലോ വായിച്ചെടുക്കാന്‍ നമുക്ക് സാധിക്കില്ല.
കണ്‍സെപ്റ്റലൈസേഷന്റെയോ രാഷ്ട്രീയ പ്രാതിനിത്യത്തിന്റെയോ ഭാഗമായി ഇടപെടലുകള്‍ നടത്തുന്ന കലാകാരന്മാര്‍.

കുസ്‌തൊരിക്ക യെസംബന്ധിച്ചിടത്തോളം തന്റെ സിനിമ എല്ലാറ്റിലുമുപരിയായി കല എന്ന ചിന്തയുടെ പ്രത്യക്ഷീകരണമാണ്. അത് സൗന്ദര്യമാത്മകമോ, സംവേദാത്മകമോ ആകുമ്പോള്‍ രാഷ്ട്രീയപരം കൂടിയാവുന്നു. കുസ്‌തോറിക്കയുടെ സിനിമകളില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഓണ്‍ ദി മില്‍ക്കി റോഡ് ആവുന്നതും അക്കാരണങ്ങള്‍ കൊണ്ട് തന്നെയാണ്.

സിനിമ തുടങ്ങുമ്പോള്‍ ഒരു കുന്നിന്‍ മുകളില്‍ ഒറ്റയ്ക്കിരിക്കുകയാണ് ഒരു കഴുകന്‍. അതിനടുത്തേക്ക് പറന്നു വന്നിരിക്കുന്നു മറ്റൊരു കഴുകന്‍. അതിന്റെ കൂര്‍ത്ത നോട്ടങ്ങളുടെയും കഴുത്തനക്കങ്ങളുടെയും മൂര്‍ച്ചകള്‍. അല്‍പസമയം പാറക്കെട്ടില്‍ ഇരുന്ന് അത് പറന്നുപോകുന്നു. കെട്ടിടങ്ങള്‍ക്ക് മുകളിലൂടെ ചിറകുകള്‍ വീശി പറക്കുകയാണ് ഇപ്പോള്‍ കഴുകന്‍. നീലാകാശത്തിന്റെ വെളിച്ചമുള്ള പരപ്പില്‍ ‘നിരവധി കഥകളുടെയും ഭാവനകളുടെയും ആധാരമാണ് ഈ ചലച്ചിത്രം’ എന്ന് എഴുതിക്കാണിക്കുന്നു. കഴുകന്റെ പറക്കല്‍ ഒരു മതില്‍ പ്പുറത്ത് പെട്ടെന്ന് അദൃശ്യമാകുന്നു. ആ മതിലിന് അപ്പുറത്തുനിന്ന് അരയന്നങ്ങള്‍ ഭയചകിതരായി ക്യാമറയ്ക്ക് മുന്നിലേക്ക് പാതി പറന്നെത്തുന്നു. 9 /13 അരയന്നങ്ങള്‍.

നേരത്തെ പറഞ്ഞ പന്നിയുടെ ദൃശ്യം അപ്പോഴാണ് സംഭവിക്കുന്നത്. അകത്ത് പന്നിയെ അറക്കുന്ന ഒച്ചകള്‍. അരയന്നങ്ങളുടെ ചിനുക്കങ്ങള്‍. അവര്‍ അറവുമുറിക്ക് പുറത്ത് എന്തിനെന്നറിയാതെ കാത്തുനില്‍ക്കുകയാണ്. വെള്ളത്തിനായിരിക്കാം എന്ന് ഊഹിക്കാം. കത്തിയുടെ മൂര്‍ച്ചകള്‍ തമ്മില്‍ ഉരയുന്ന ഒച്ചയാണ് അകത്തുനിന്ന് കേള്‍ക്കുന്നത്.

Emir Kusturica

പക്ഷികളുടെ ചിറകൊച്ചകളും പന്നിയുടെ മുക്രിയും അല്ലാതെ മറ്റൊരു ശബ്ദവും ഈ രംഗത്ത് ഉപയോഗിച്ചിട്ടില്ല. പന്നിയുടെ രക്തം അരയന്നങ്ങള്‍ വെള്ളം കുടിക്കുന്ന തൊട്ടിയിലേക്ക് ഒഴിക്കുന്ന ദൃശ്യം ഭീതിതമാണ്. ഐന്ദ്രിയാനുഭൂതികളെ കുസ്‌തൊരിക്ക തന്റെ കലയിലൂടെ സ്പര്‍ശിക്കുന്നതിന്റെ ചില അടയാളങ്ങളില്‍ ഒന്നുമാത്രമാണിത്. കുളിത്തൊട്ടിയുടെ വക്കുകളില്‍ നിന്ന് ചോരയുടെ കറ ഒലിച്ചിറങ്ങുന്നു. ചോരയുടെ പശപ്പ്.

അരയന്നങ്ങള്‍ തൊട്ടിയില്‍ നിന്ന് പറന്നുയരുന്നു.

പിന്നീട് കാണുന്നത് ചോര പടര്‍ന്ന വെളുത്ത ഉടലുകളുമായി നില്‍ക്കുന്ന അരയന്നങ്ങളുടെ കൂട്ടത്തെയാണ്. ഒമ്പതോ പതിമൂന്നോ അതിലധികമോ അരയന്നങ്ങള്‍.
ആസ്വസ്ഥരായി അവര്‍ ഒട്ടിപ്പിടിച്ച തൂവലുകള്‍ ചിനുക്കുന്നു. അവരെ പൊതിഞ്ഞ് വീശുന്ന ഈച്ചകള്‍. കഴുകന്റെ കൂവല്‍ അവിടെ വീണ്ടും കേള്‍ക്കാം. ഒരു കുന്നിന്‍ ചെരിവാണ്. പെട്ടികള്‍ പോലെ വെളുത്ത വീടുകള്‍.. പൂക്കള്‍…

ചോരയുടെ മണം അവിടെ പടര്‍ന്നിരിക്കുന്നു.ആ കഴുകനെ ലാക്കാക്കി രണ്ടുപേര്‍. താഴെ കാണാം. മുകളില്‍ നിന്നാണ് ദൃശ്യം. അവരാണ് പറയുന്നത് എന്ന് തോന്നുന്നു ‘മനുഷ്യരക്തത്തിന് വെള്ളത്തേക്കാള്‍ സാന്ദ്രത കൂടുതലാണ് ‘എന്ന്.

വേര്‍ഡ്‌സ് വിത്ത് ഗോഡ്‌സ് എന്ന പേരില്‍ 9 സംവിധായകരുടെ ചിത്രങ്ങള്‍ ചേര്‍ന്ന് ഒരു ആന്തോളജി 2014 വന്നിരുന്നു. മെക്‌സിക്കന്‍- യുഎസ് കലര്‍ന്ന ഒരു സംരംഭം എന്ന നിലയില്‍ ലോകത്തെ എല്ലാ അരക്ഷിതാവസ്ഥകളെയും ആവിഷ്‌കരിക്കുന്ന ചിത്രങ്ങള്‍ ആയിരുന്നു ഇതില്‍ ഉള്‍പ്പെട്ടത്. ഗുയിലേര്‍മോ അരിയാഗ,ഇമയര്‍ കുസ്‌തോറിക്ക,മീര നായര്‍, അമോസ് ഗിറ്റായി, വാര്‍വിക്ക് തോര്‍ന്റര്‍,ബഹ്‌മാന്‍ ഗോബാദി, ഹെക്ടര്‍ ബാബന്‍ന്‍ കോ, ഹിഡിയോ നാകാത,അലക്‌സ് ഡേ ല ലാഗിലേഷ്യ എന്നിവരായിരുന്നു ആ 9 സംവിധായകര്‍.

മതവും മനുഷ്യനും ചിന്തയും നിലനില്‍പ്പും അതിജീവനവും കാര്യമായ വിഷയങ്ങളായി കടന്നുവന്ന ഈ ആന്തോളജിയിലെ പ്രധാനപ്പെട്ട ഒരു ചിത്രമാണ് കുസ്‌തോറിക്കയുടെ ഓണ്‍ ദി മില്‍ക്കി റോഡ്, സൈബീരിയയിലെ ഒരു സാധാരണ മനുഷ്യന്റെയും അവന്റെ ദേശാനുഭവങ്ങളുടെയും പ്രണയാനുബുഭങ്ങളുടെയും ആഖ്യാനമായി ഈ ചിത്രം വാഴ്ത്തപ്പെട്ടു.

യുദ്ധവും പ്രണയവും ഏകാന്തതയും കലര്‍ന്ന ഒരുവന്റെ ജീവിതത്തെ ഭ്രമാത്മകമായ ആഖ്യാനത്തിലേക്കാണ് കുസ്‌തോറിയല്‍ കലര്‍ത്തുന്നത്. എമിര്‍ തന്നെയാണ് ഓണ്‍ ദി മില്‍ക്കി റോഡിലെ കുസ്‌തോ ആയി അഭിനയിക്കുന്നത്. അയാള്‍ക്ക് പാല്‍ കച്ചവടവും പക്ഷി പരിശീലനവും ഉണ്ട്. മിലേനയുടെ ഫാമില്‍ നിന്നാണ് അയാള്‍ പാല് വാങ്ങുന്നത്. മിലേനയ്ക്ക് അമ്മൂമ്മ മാത്രമേ ഉള്ളൂ. ബോസ്‌നിയയുടെ യുദ്ധം അനന്തമായി നീളുമെന്ന് ഇടയ്ക്കിടയ്ക്ക് കേള്‍ക്കാം സിനിമയില്‍ നിന്ന്.

സ്വന്തം സഹോദരന് വേണ്ടി ഒരു പെണ്‍കുട്ടിയെ തിരയുകയാണ് മിലെന.മോണിക്ക ബലൂചി അവതരിപ്പിക്കുന്ന സുന്ദരിയായ ഒരു പെണ്‍കുട്ടിയെ അവള്‍ വീട്ടിലേക്ക് തട്ടിക്കൊണ്ടു പോകുകയാണ് മിലേന. സഹോദരന്‍ തിരികെ വന്നിട്ട് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാം എന്നാണ് അവളുടെ നയം. ഇത്രയും സംഭവങ്ങള്‍ ചടുലമായ ആഖ്യാനങ്ങളിലൂടെയാണ് വിപുലമാകുന്നത്.

ആകാശത്ത് ചിറകിവിരിച്ച് പറക്കുന്ന പരുന്ത് താഴേക്കിറങ്ങി വന്നു ഒരു പാമ്പിനെ പിടിക്കുന്ന രംഗമുണ്ട്. പാമ്പിനെ കൊത്തി തിന്നുകൊണ്ടിരിക്കുമ്പോള്‍ പരുന്തിന്റെ കാഴ്ചയില്‍ ആകാശത്ത് യുദ്ധ ആവശ്യത്തിന് ഉള്ള ഒരു ഹെലികോപ്റ്റര്‍ വരുന്നത് കാണാം. ഒരു കഴുത ഇതിനെല്ലാം എതിരെ ചിരിക്കുന്നുണ്ട്. ഹിംസയുടെ രണ്ട് ചാലുകള്‍ പരുന്തായും ഹെലികോപ്റ്ററായും യുദ്ധ ചിഹ്നങ്ങള്‍ ആയി കടന്നുവരുന്നു.

ഹെലികോപ്റ്ററില്‍ നിന്നും ഭക്ഷണപ്പൊതികള്‍ താഴേക്ക് വീഴുന്നു.
വീണ്ടും പരുന്തിന്റെ ദൃശ്യമാണ്. തോക്കുകളുടെ ശബ്ദം. മറഞ്ഞിരുന്നു വെടിവയ്ക്കുന്ന മനുഷ്യര്‍.

കൊസ്‌തോ ഒരു സ്വപ്നം കാണുന്നു ആകാശത്ത് വട്ടമിട്ട് പറക്കുന്ന ഒരു പരുന്ത്.
ഊക്കില്‍ പറക്കുന്ന അതിനെതിരെ ഒരു ഹെലികോപ്റ്റര്‍ കുതിച്ചുവരുന്നു. ഹെലികോപ്റ്ററിന്റെയും പക്ഷിയുടെ
യും സഞ്ചാര രേഖകള്‍ പരസ്പരം ഇടിക്കുന്നു. ഹെലികോപ്റ്ററിന്റെ ചില്ല് തുളച്ച് ചിറകുകളില്‍ നിന്ന് ചോര ഇറ്റിച്ച് പരുന്ത് കോപ്റ്റര്‍ ഭിത്തിയില്‍ പതിക്കുന്നു

കൊസ്‌തോ ഞെട്ടി ഉണരുന്നു. അയാളെ നോക്കിനില്‍ക്കുന്ന ഒരു കഴുത. ഹെലികോപ്റ്റര്‍ അയാളുടെ സ്വപ്നമായിരുന്നില്ല.അയാള്‍ ജനലിലൂടെ നോക്കുന്ന കാഴ്ചയില്‍ ഹെലികോപ്റ്റര്‍ ദൂരെ നിന്ന് പറന്നു വരുന്നു. പരുന്ത് പറന്നു വന്നിരിക്കുന്നു. അപ്പോഴാണ് സിനിമയില്‍ പതിയെ സംഗീതം കടന്നുവരുന്നത്,ടൈറ്റിലുകളും.

സ്ട്രീബര്‍ കുസ്‌തോരിക്കയുടെ തന്ത്രിവാദം.
അതൊരു സൈബീരിയന്‍ വാദ്യമാണ്.

പക്ഷി കോസ്‌തോയുടെ ചുമലിലേക്ക് പറന്നിരിക്കുന്നു. അത് അയാളുടെ സംഗീതം ആസ്വദിക്കും പോലെ ചിറകുകള്‍ തൊട്ടുമുമ്പ് ഇളക്കിയിരുന്നു.കൊസ്‌തോ പരുന്തിനെയും കഴുതയെയും കൊണ്ട്
പുറത്തേക്ക് പോകുന്നു. വെടിയൊച്ചകളും തീജ്വാലകളും സ്വാഭാവികം എന്നപോലെ അവര്‍ക്ക് ചുറ്റുമുണ്ട്. തെരുവില്‍ എല്ലാവരും ഒളിക്കുന്നു.
പക്ഷേ കൊസ്‌തോക്ക് ഇളക്കമില്ല.
യുദ്ധത്തിന്റെ മുഴക്കങ്ങളിലൂടെ അയാള്‍ കഴുതപ്പുറത്തു വേഗത്തില്‍ ഓടിപ്പോകുന്നു.
പക്ഷിയോട് അയാള്‍ പറന്നു പോകാന്‍ പറയുന്നു.

*************************************************************************

മിലെന ഉറങ്ങിക്കിടക്കുന്നു. അരയന്നങ്ങള്‍ അവിടെയുമുണ്ട്.
പിന്നിലേക്ക് പോകുകയാണോ എന്ന് തോന്നിക്കുന്ന ഒരു കൂറ്റന്‍ ഘടികാരം മിലെനയുടെ അമ്മൂമ്മ വെടിവെച്ച് പൊട്ടിക്കുന്നു.മിലെന ഞെട്ടിയുണരുന്നു.
ഘടികാരത്തിന്റെ ചങ്ങലകളില്‍ കുരുങ്ങിക്കിടക്കുകയാണ് അമ്മൂമ്മ.
യുദ്ധഭീതികളില്‍ നിന്നുള്ള വിടുതല്‍ ആണ് ഈ ദൃശ്യങ്ങള്‍. അല്‍പ്പനേരത്തേക്കെങ്കിലും ഹാസ്യം ആഖ്യാനത്തെ നയിക്കുന്നു.

മിലേന സുന്ദരിയായ ഒരു പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു വരുന്നത് കൊസ്‌തോ കാണുന്നുണ്ട് മോണിക്ക ബലൂചിയാണ് ആ പെണ്‍കുട്ടി. അയാള്‍ അവരെ പിന്തുടര്‍ന്നു വരുന്നു. അരയന്നക്കൂട്ടങ്ങളുടെ ദൃശ്യം ഇടയ്ക്കിടയ്ക്ക് കാണാം.മിലെന
ക്ലോക്ക് ശരിയാക്കാന്‍ ശ്രമിക്കുകയാണ്.
കണ്ണാടിയില്‍ നോക്കി ഒരു കോഴി പോര്‍വിളി മുഴക്കുന്നു.
പതിയെ കൊസ്‌തോയും സുന്ദരിയും പ്രണയത്തിലാവുന്നു. അതിനിടയിലേക്കാണ് യുദ്ധം കടന്നുവരുന്നത്. തുടര്‍ന്ന് നടക്കുന്ന വിവാഹ വിരുന്നുകളും പ്രശ്‌നങ്ങളുമാണ് സിനിമയെ മുന്നോട്ടു നയിക്കുന്നത്. യാത്രാവഴികളില്‍ ഉടനീളം കേള്‍ക്കുന്ന വെടിയൊച്ചകളും പുകയും ചിത്രത്തിന്റെ പ്രധാന സൂചകങ്ങളില്‍ ഒന്നാണ്.

മിലെനയുടെ വീട്ടില്‍ നിന്ന് പാലുമായി തിരിക്കുമ്പോള്‍ വഴിയില്‍ വച്ചു വെടിയേറ്റ് ആ പാത്രത്തിന് തുള വീഴുന്നു. ഒരു പാമ്പ് ഇഴഞ്ഞ് ആ പാത്രത്തില്‍ നിന്ന് വീണ പാലുകുടിക്കുന്നു കൊസ്‌തോ ദൂരദര്‍ശനയിലൂടെ അത് കാണുന്നുണ്ട്.
അയാളുടെ യാത്രാവഴികളില്‍ എല്ലാം റിയലിസത്തിന്റെ അടയാളങ്ങള്‍ പോലെ യുദ്ധചിഹ്നങ്ങള്‍ ഉണ്ട്.
പാല് കൊടുത്ത് തിരിച്ചുവരുമ്പോഴും അയാള്‍ പാമ്പിനെ കാണുന്നു.

മനുഷ്യനും കഴുതയും പാമ്പും സംഗീതവും നൃത്തവും പരുന്തിന്റെ ഉന്മാദവും യുദ്ധവും കലര്‍ന്ന ആഖ്യാനത്തിന് മൂന്ന് അടരുകള്‍ ഉണ്ട് യുദ്ധത്തിന്റെ ഭീതികളുടെ, പ്രണയത്തിന്റെ ഉന്മാദങ്ങളുടെ,മാന്ത്രികതയുടെ സ്വപ്ന ദംശനങ്ങളുടെ.


ഒരു രംഗത്തില്‍ കൊസ്‌തോയുടെ കൈവെള്ളയില്‍ മുറിഞ്ഞ ചെവിയുടെ ഒരു കഷണം കാണാം.
‘ഇത് ആരുടെ ചെവിയാണ്? അവള്‍ ചോദിക്കുന്നു
‘എന്റേത് അല്ലാതെ ആരുടേത്? അവള്‍ അയാളുടെ മുറിഞ്ഞ ചെവി തുന്നി ചേര്‍ക്കുന്നു അവളുടെ പാട്ടില്‍ അയാള്‍ വേദന അറിയുന്നില്ല.കിണറ്റിലെ വെള്ളത്തിന്റെയും തൊട്ടിയുടെയും ചങ്ങലയുടെയും ശബ്ദങ്ങള്‍ മാത്രമെ പശ്ചാത്തല സംഗീതമായുള്ളു.

പരുന്ത് അവരെ നിരീക്ഷിക്കുന്നുണ്ട്.
ഇവിടെ ദൂരദര്‍ശനിയില്‍ അവളും അരയന്നങ്ങളും വരുന്നത് കാണാം. യാത്രാവഴിയില്‍ അയാള്‍ പാമ്പിന് പാല്‍ ഒഴിച്ച് കൊടുക്കുന്നുണ്ട്.സഹോദരനു വേണ്ടിയാണ് അവള്‍ മോണിക്കയെ തട്ടിക്കൊണ്ടുവന്നത്. കൊസ്‌തോ അവളുമായി പ്രണയത്തിലായല്ലോ.
മിലേനക്ക് കൊസ്‌തോയെ വിവാഹം കഴിച്ചാല്‍ കൊള്ളാമെന്നുമുണ്ട്.

വിവാഹ സല്‍ക്കാരങ്ങളില്‍ രൂപപ്പെടുന്ന സംഘര്‍ഷങ്ങളില്‍ പാതി നര്‍മ്മവും ഉന്മാദവും കലര്‍ത്തിയിട്ടുണ്ട് കുസ്‌തോരിക്ക.

ചിത്രത്തിന്റെ ആഖ്യാനത്തിന്റെ മൂന്നാം അടരിലാണ് യുദ്ധ ഭീതികളും യുദ്ധത്തിന്റെ വേദനകളും നിറയുന്നത്.

മിലേനയുടെ ഫാമും പരിസരങ്ങളും പട്ടാളക്കാര്‍ തീയിടുന്നുണ്ട്.
തീനാളങ്ങള്‍ അണക്കാന്‍ കൊസ്‌തോക്ക് കഴിയുന്നില്ല.
തീനാളങ്ങളിലൂടെ പരുന്ത് അയാള്‍ക്ക് അരികിലേക്ക് വരുന്നു.
അയാള്‍ അതിനെ പറത്തിവിടുന്നു.
ഫാം ഒരു വശത്തുനിന്ന് കത്തിയാളുകയാണ്. അരയന്നങ്ങള്‍ പരക്കം പായുന്നു.
പട്ടാളക്കാര്‍ കിണറ്റിലേക്ക് വെടിവയ്ക്കുന്നു.
കോസ്‌തോയും മോണിക്കയും കിണറ്റിലെ വെള്ളത്തില്‍ മുങ്ങി കിടന്ന് രക്ഷപ്പെടുന്നു.
പെട്ടെന്ന് ഒരു വെളുത്ത പൂമ്പാറ്റ കിണറ്റില്‍ നിന്ന് സ്വപ്നം പോലെ പറന്നു പൊന്തുന്നു.
രംഗത്തിന്റെ മുറുക്കത്തിന് അയവ് വരുത്താന്‍ എന്നവണ്ണം അത് പട്ടാളക്കാര്‍ക്ക് ചുറ്റും പറക്കുന്നു എന്ന് തോന്നാവുന്ന ഒരു ദൃശ്യാനുഭവം.
ഇതിനിടയില്‍ കൊസ്തയും മോണിക്കയും രക്ഷപ്പെടുന്നുണ്ട്.
കഴുതയ്ക്ക് വെടിയേറ്റിയിരിക്കുന്നു. പട്ടാളക്കാര്‍ ഇപ്പോഴും പൂമ്പാറ്റയ്ക്ക് പിന്നാലെയാണ്.

ഓണ്‍ ദി മില്‍ക്കി റോഡില്‍ നിന്ന് ഇപ്പോഴും വിടാതെ പിന്തുടരുന്ന ഒരു ദൃശ്യമാണ് ചിറകുകളില്‍ തീപടര്‍ന്ന് പറക്കുന്ന ഒരു വെളുത്ത അരയന്നത്തിന്റെ ദൃശ്യം. മോണിക്കയും കൊസ്‌തോയും അവിടെ നിന്ന് ഓടി രക്ഷപ്പെടുന്നു.
പട്ടാളക്കാര്‍ പിന്നാലെ തന്നെയുണ്ട്.
ഒരു മരത്തിനുള്ളിലാണ് അവര്‍ ഒളിച്ചത്.
പുറത്ത് പട്ടാളക്കാര്‍!
രക്ഷപ്പെടാന്‍ യാതൊരു ഉപായവും ഇല്ല.
ഇടിവെട്ടേറ്റ ഒരു മരം നിന്ന് കത്തുന്നു.
അവര്‍ ഇരുവരും മരത്തില്‍ നിന്ന് ഭാരമില്ലാത്തവരെ പോലെ മുകളിലേക്ക് ഉയരുന്നു.

അത് ആരുടെ സ്വപ്നമായിരുന്നു?
അറിയില്ല.

അവര്‍ പോയി ഒളിച്ച പുഴക്കരയിലെ വീട് അന്ന് രാത്രി ഇടിഞ്ഞു പൊളിഞ്ഞു വീഴുന്നു.
തീര്‍ത്തും സ്വപ്നസമാനമാണ് ഈ രംഗങ്ങള്‍.

നിരത്തി തൂക്കിയിട്ട ചില്ലു കുപ്പികള്‍ക്ക് മേല്‍ കൊസ്‌തോ ?? സംഗീതം ഉണ്ടാക്കുന്നു രക്ഷപ്പെട്ടു എന്ന് അവര്‍ വിചാരിക്കുമ്പോഴേക്കും അങ്ങോട്ടു കടന്നുവന്ന പട്ടാളക്കാരില്‍ നിന്ന് ജലത്തിനടിയിലൂടെ നീന്തി നീന്തി അവര്‍ വഴുതിപ്പോകുന്നു ഒരു വെള്ളച്ചാട്ടത്തിലൂടെ തൂവല്‍ പോലെ താഴേക്ക് പതിക്കുകയാണ് അവരിപ്പോള്‍ മുകളിലുണ്ട് അവര്‍ ജലപാതത്തിന്റെ ഒരു അടരുപോലെ താഴേക്ക് പതിക്കുന്നു.

വിശാലമായ ലോങ്ങ് ഷോട്ടുകളുടെ സമൃദ്ധിയാണ് ഓണ്‍ ദി മില്‍ക്കി റോഡിന്റെ രണ്ടാം പകുതിയില്‍ അനുഭവിക്കാനാവുക ആത്മീയമായ ശാന്തി പകരുന്ന ദൃശ്യങ്ങള്‍ നിറങ്ങള്‍ ലാന്‍ഡ്‌സ്‌കേപ്പുകള്‍ ജലപരമ്പുകള്‍ ആട്ടിന്‍പറ്റങ്ങള്‍ വെള്ളച്ചാട്ടം പുല്‍മേടുകള്‍ യുദ്ധത്തിന്റെ യാതനകള്‍ ഒരുവശത്ത് നിറഞ്ഞു നില്‍പ്പുണ്ടെങ്കിലും വിശാന്തിയും പ്രണയവും മറുവശത്ത് മനശാസ്ത്രത്തിന്റെ അടയാളമായി നിലനില്‍ക്കുന്നു പട്ടാളക്കാരില്‍നിന്ന് സംരക്ഷിക്കുന്നുണ്ട് പട്ടാളക്കാര്‍ ആട്ടിന്‍പറ്റങ്ങള്‍ക്കിടയിലേക്ക് ബോംബുകള്‍ അറിയുന്നു അവര്‍ പിടിക്കപ്പെടുന്നു ഒടുവില്‍ നായികമായ വിഭ്രാന്തി പോലെ അവിടെ ഒരു പാമ്പ് ചുറ്റിവരയിരുന്നു മുന്നില്‍ നിന്ന് അദൃശ്യയാകുന്നു എത്ര വേഗത്തിലാണ് പ്രണയത്തിന്റെ അടയാളങ്ങളെ യുദ്ധം മായിച്ചു കളയുന്നത് ഒഴിഞ്ഞ വീട്ടിലേക്ക് ഒരാട് കയറി വരുന്നുണ്ട് കൊസ്റ്റ് മാത്രം അകത്ത് പുറത്ത് ആട്ടിന്‍പറ്റങ്ങള്‍ കറുപ്പും വെളുപ്പും നിറമുള്ള പൂച്ചകള്‍ പള്ളിയില്‍നിന്ന് പ്രാര്‍ത്ഥനകള്‍ കേള്‍ക്കാം ചിത്രത്തിന്റെ നിറക്കൂട്ടുകള്‍ പാടമാറിയിരിക്കുന്നു തവിട്ടിയും ചാരത്തിന്റെയും ഷേഡുകള്‍ കാലം കടന്നുപോയതിന്റെ വരകള്‍ വരണ്ട മണ്ണില്‍ തീവെളിച്ചം പോലെ ഉണങ്ങിയ മഞ്ഞ ഇലകള്‍ ഏറ്റി കൊണ്ടുവന്ന കല്ലുകള്‍ അയാള്‍ കുന്നിന്‍ പുറത്തേക്ക് കയറ്റാന്‍ ശ്രമിക്കുന്നു സ്വപ്നസമാനമായ അവസാന രംഗത്തില്‍ പക്ഷികള്‍ പാറി നടക്കുന്ന ഒരു തടാ അയാള്‍ കാണുന്നുണ്ട് മഴവില്ല് പോലെ ചിറകുകള്‍ ഉള്ള പക്ഷികള്‍ ചിറകുകള്‍ ഉള്ള ഒരു കുതിര അവള്‍ക്ക് പക്ഷി പക്ഷികള്‍ വിവാഹ വസ്ത്രം കൊണ്ടു കൊടുക്കുന്നു ആദര്‍ശം പെട്ടെന്ന് മുറിയുന്നു ആ കുന്നിന്‍ ചെരുവില്‍ ഏകാകിയായിരിക്കുന്നു. രണ്ടു പരുന്തുകള്‍ ഒരുമിച്ച് പറന്നുപോകുന്ന കാഴ്ച അയാള്‍ കാണുന്നു. അയാള്‍ ചിരിക്കുന്നു അയാളുടെ വയസ്സന്‍ പരുന്ത് അയാള്‍ക്ക് അരികിലേക്ക് പറന്നു വന്നിരുന്നു പച്ച മുന്തിരി കുത്തിയെടുക്കുന്നു ദൂരെ ഇണങ്ങിയ മഞ്ഞ ഇലകള്‍ ഏകാകിയായ അയാള്‍ ആ കുന്നിന്‍ ചെരുവില്‍ കല്ലുകള്‍ നിരത്തി ഒരുക്കുകയാണ് ഒഴിഞ്ഞുകിടങ്ങളെ അയാളത് നിരത്തി കൊണ്ടേയിരിക്കും.
പ്രണയം അങ്ങനെയാണല്ലോ!
ഒരിക്കലും മടുപ്പിക്കാതെ…

*************************************************************************

ആര്‍ രാമചന്ദ്രന്റെ ഒരു കവിതയുണ്ട്. പ്രേതഭൂമിയില്‍. അതിലെ ഈ വരികള്‍ ഓര്‍മ്മ

എന്നെത്തേടിപ്പോയ എന്റെ പറവകള്‍ എന്നെക്കാണാതെ എന്നിലേക്കുതന്നെ മടങ്ങിവന്നിരിക്കുന്നു.

സന്ധ്യയുടെ ഏതു ചെരിവിലാണ് അവയുടെ ചിറകുകളിലെ നിറങ്ങള്‍ വീണു ചിതറിക്കിടക്കുന്നത്?

ഇനി ഒരു നക്ഷത്രവും പിറവിയെടുക്കില്ല.
എങ്കിലും
പാടാന്‍ പറ്റാത്ത ഗാനത്തിന്റെ ദുഃഖമായിമാറിയ ഹൃദയം ചെവിയോര്‍ക്കുന്നു-
ആരാണ് കരയുന്നത്.?

*************************************************************************

ഞാന്‍ വീണ്ടും ആ വെളുത്ത അരയന്നങ്ങള്‍ക്കായി. കാത്തിരിക്കുന്നു


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

പൊതുസ്ഥലത്ത് പ്രകോപനപരമായി പകര്‍ന്നു നല്‍കുന്ന സ്വകാര്യ ചുംബനം

The Reader’s View അന്‍വര്‍ ഹുസൈന്‍ മലയാള കവിതയ്ക്ക് നിസ്തുല സംഭാവനകൾ നൽകിയ കവിയാണ് സച്ചിദാനന്ദന്‍. അടിയന്തരാവസ്ഥയിൽ പ്രതികരിച്ച് എഴുതിയ നാവുപാട്ട്,...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...