ഭാവനാത്മകമായ ദ്വീപ്

0
133

പുസ്തകപരിചയം

ഷാഫി വേളം

പല വിതാനങ്ങളിലൂടെ മുന്നോട്ടുപോകുന്ന ഒരു കുഞ്ഞു പ്രണയകഥ അതാണ് ഹൈറ സുൽത്താൻ ‘ദ്വീപ്’ (ഒരു ഭൂതത്തിന്റെ പ്രണയ കഥ) എന്ന പുസ്തകത്തിലൂടെ അനുവാചകരോട് പറയുന്നത്. ആഖ്യാന വ്യതിരിക്തത കൊണ്ട് വേറിട്ടു നിൽക്കുന്ന ഈ പുസ്തകം പുർണ ചാരുതയുള്ള ഒരു മികച്ച കഥ പറയുക എന്നതിനപ്പുറം സവിശേഷമായൊരു ചിന്ത അനുവാചകരിലേക്ക് എത്തിക്കുന്നുണ്ട്. ശക്തമായ കഥാപാത്രങ്ങൾ കൊണ്ട്  ഇഴപിരിക്കാനാവാത്ത വിധം കെട്ടിയൊരുക്കിയ നോവൽ കൂടാരമാണിത്
പ്രണയം ഏത് ക്രൂരനെയും വിശുദ്ധനാക്കുമെന്ന് നോവലിലെ കഥാപാത്രങ്ങളിലൂടെ എഴുത്തുകാരി പറഞ്ഞു വെക്കുന്നു. നോവലിലുടനീളം മനസ്സ് കീഴടക്കുന്ന, കൊതിപ്പിക്കുന്ന, വിസ്മയിപ്പിക്കുന്ന  ശൈലികളെല്ലാം കടൽ പോലെ പരന്ന് വിസ്തരിച്ച് കിടക്കുന്നുണ്ട്.
പ്രമേയത്തിലെ പുതുമയും ലളിതമായ അവതരണവും വായനയെ എളുപ്പമുള്ളതാക്കുന്നു.  വായനയിൽ ഏർപ്പെട്ട അനുവാചകന് ഒരിക്കലും ഇറങ്ങിപ്പോകാനാവാത്ത വിധം അനുവാചകനെ എഴുത്തുകാരി ഈ നോവലിൽ കുരുക്കിയിടുന്നു.ഉള്ളടക്കം കൊണ്ടും ഭാഷകൊണ്ടും ആവിഷ്കാരം കൊണ്ടും വിസ്മയ സൗന്ദര്യം സൃഷ്ടിക്കുന്നു. അതു തന്നെയാണ് ഈ നോവലിന്റെ വിജയവും.
ഹൈറ സുല്‍ത്താന്‍
വൈവിധ്യമാർന്ന രചനാശൈലിയാണ് നോവലിന്റെത്. കഥാപാത്രങ്ങളുടെ ആത്മബന്ധം, മനോവേദന, പ്രണയം, ഭയം തുടങ്ങി ജീവിതത്തിന്റെ പല താളുകളിലൂടെയാണ് നോവൽ കടന്നുപോകുന്നത്. ഓരോ കടമ്പകളും തരണം ചെയ്യുമ്പോൾ സങ്കീർണ്ണതകളും, നിഗൂഢതകളും ചൂഴ്ന്ന് നിൽക്കുന്ന അത്യന്തം രസകരമായ യാത്രയാണ് ദ്വീപ്.
അൻസാഹും അവന്റെ മഞ്ഞു പെണ്ണും വായന കഴിഞ്ഞിട്ടും മനസ്സിൽ നിന്നും മായാതെ നിൽക്കുന്നത് എഴുത്തുകാരിയുടെ രചനാവൈഭവമാണ്.
ഏഴു കടലിനപ്പുറത്തെ അർഖദിൻ്റെ സ്ഫടിക കൊട്ടാരവും അത് സർ താഴ്വരയും അസ്റാഖ് നദിയുമൊക്കെയുള്ള മനോഹര കാഴ്ച്ചകളാണ് ഈ നോവലിലുള്ളത് കഥാപാത്രങ്ങൾക്കൊപ്പം വായനക്കാരും എത്തിപ്പെടുന്നുണ്ട്. ഭൂതത്തിന്റെ മായാജാലങ്ങൾ ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ നോക്കി കാണുമ്പോൾ എന്തായിരിക്കും അവസാനം എന്നൊരാശങ്ക വഴിയിലുടനീളം ചോദ്യ ചിഹ്നമായി നിലനിൽക്കുന്നു.
പരിശുദ്ധമായ പ്രണയച്ചുവട്ടിൽ അൻസാഹും അവന്റെ മഞ്ഞു പെണ്ണും വിലയം പ്രാപിക്കുന്നിടത്താണ് നോവൽ അത്യന്തം ഹൃദയസ്പർശിയാകുന്നത്.
ലെബനിലെ ജിംമ്രാൻ ദേശത്തിന്റെ രാജകുമാരിയായ ഹമീറയും കൂട്ടുകാരി ഹബീബയും കൂടി സുവിശേഷം പഠിക്കാൻ ജോർദാനിലേക്ക് പോകുന്നു. അവർ സഞ്ചരിച്ചിരുന്ന കപ്പൽ കാറ്റിലും കോളിലുംപെട്ട് ഛിന്നഭിന്നമാകുന്നു. ശേഷം ഹമീറ എത്തിച്ചേരുന്നത് അർഖദ് എന്ന ഭൂതത്തിന്റെ മാളത്തിലേക്കാണ്. ഏഴ് കടലും അടക്കിവാഴുന്ന അർഖദ് സുന്ദരിയായ ഹമീറയോട് ഒരു പ്രത്യേക പ്രണയം തോന്നുന്നു.അവിടെ ഹമീറ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ നമ്മെ മുൾമുനയിൽ നിർത്തുന്നു.ശേഷം  അർഖദ് അവൾക്ക് ഐറ എന്ന പേരിടുന്നു. അവളിലെ ധൈര്യം ചോർന്ന് പോകാത്തത് കൊണ്ട് ഓരോ കടമ്പകളും ശ്രദ്ധയോടെ തരണം ചെയ്യാൻ ഹമീറ തല പുകഞ്ഞാലോചിക്കുന്നു.ഓരോ കന്യകമാരെയും ഒരു രാത്രി മാത്രം അനുഭവിക്കുന്ന അർഖദ് ഹമീറക്ക് വേണ്ടി, അവളോടുള്ള കടുത്ത പ്രണയം കൊണ്ട് മാത്രം പത്തു ദിവസം നൽകുന്നു. ഇതിനിടയിൽ ഭൂതത്തെ പറ്റിച്ച് രക്ഷപ്പെടാൻ ഹമീറ വളരെ ശ്രദ്ധയോടെ ഓരോചുവടും മുന്നോട്ട് വെക്കുന്നു. ഭൂതത്തിന്റെ കൊട്ടാരത്തിൽ എത്തിപ്പെട്ട അൻസാഹ് എന്ന കള്ളനുമായി ഹമീറ സൗഹൃദം സ്ഥാപിക്കുകയും ചെയ്യുന്നു. ഒടുവിൽ അത് പ്രണയമായി പരിണമിക്കുകയും ചെയ്യുന്നു. ഹമീറ
അർഖദിൽ നിന്നും സ്വയം തടി രക്ഷിക്കുന്നതിനൊടൊപ്പം അൻസാഹിന്റെ ജീവനും വില കൽപ്പിക്കുന്നു. ഓരോ സംഭവങ്ങളും നർമ്മത്തിന്റെ മേമ്പോടിയോടെ അവതരിപ്പിച്ച് ഈ നോവൽ പര്യവസാ നിക്കുന്നു.
മികച്ച കൈയൊതുക്കത്തോടെ കോർത്തിണക്കിയ, മലയാള നോവൽ സാഹിത്യം എന്നും കൊതിക്കുന്ന ഒരു തലമാണ് ഹൈറ സുൽത്താൻ വായനാലോകത്തിന് ദ്വീപിലൂടെ സമർപ്പിക്കുന്നത്.ഈ നോവൽ വായന നിരാശപ്പെടുത്തില്ല.  കരുണയുടെയും സ്നേഹബന്ധങ്ങളുടെയും ആത്മാർത്ഥതയുടെയും അനുഭവം നിസ്സീമമായി സമ്മാനിക്കുന്നു. അക്ഷരലോകത്ത് സ്വന്തമായൊരു സ്ഥാനവും  ശൈലിയും നേടിയെടുക്കാൻ ഈ എഴുത്തുകാരിക്ക് എളുപ്പം സാധ്യമാണ്.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here