കവിതയുടെ കനൽ വെളിച്ചം

0
88

(ലേഖനം)

ഷാഫി വേളം

കടന്നുപോയ ചുറ്റുപാടാണ് ഒരാളെ എഴുതാൻ പ്രേരിപ്പിക്കുന്നത്. ആകാശത്തിനു താഴെയുള്ള ഏതു വിഷയവും സഹർ അഹമ്മദിന്റെ “ബുദ്ധനും സ്ത്രീയും” എന്ന സമാഹാരത്തിൽ കാണാം.
സ്ഥൂലവും സൂക്ഷ്മവുമായ നമ്മുടെ ജീവിത സാഹചര്യത്തെക്കുറിച്ചും നാം അഭിമുഖീകരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചുമാണ് ഈ സമാഹാരം സംവദിക്കുന്നത്. യഥാർഥത്തിൽ ഈ കവിതകളെല്ലാം  ആജീവനാന്തം  മൂല്യമുള്ളതാണ്.
 കടഞ്ഞെടുത്ത വാക്കുകൾ കൊണ്ട് ആശയങ്ങളുടെ പുതിയൊരു ലോകം സൃഷ്ടിക്കുകയാണ് സഹർ അഹമദ്, പ്രത്യാശയുടെ ആകാശത്തേക്ക് ചിറകടിക്കുന്ന രചനകളാണ് ഈ സമാഹാരത്തിലടങ്ങിയിട്ടുള്ളത്. വീടും, കുടുംബവുമെല്ലാം ഇതിവൃത്തമായ രചനകൾക്കൊപ്പം പ്രണയവും മനുഷ്യമനസ്സിനെ മുറിവേൽപ്പിച്ച സംഭവങ്ങളെയും ശക്തമായി അടയാളപ്പെടുത്തുന്നു.
ജീവിതാനുഭവങ്ങളുടെ തീക്ഷ്ണതകളേയും സാധാരണ മനഷ്യരുടെ ജീവിത പരിസരങ്ങളേയും മലയാള കവിതകളിൽ ഏറ്റവും കൂടുതൽ അടയാളപ്പെടുത്തിയ ആളുകളിൽ ഒരാളായി ഈ കവിയും മാറുന്നു. സങ്കീർണമായ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പ്രതീക്ഷയിലേക്ക് ഊളിയിടുന്നു എന്നതാണ് ഈ സമാഹാരത്തെ മറ്റു കൃതികളിൽ നിന്നും വ്യതിരിക്തമാക്കുന്നത്.ജീവിതത്തിന്റെ തീക്ഷ്ണ സ്പർശങ്ങൾ ഭാവനയുടെ കൈ പിടിച്ച് വരികളാക്കുമ്പോൾ ചിതലരിക്കാത്ത അക്ഷരമായി കവിത മാറുന്നു. ലളിതമായ ഭാഷ, ആരുടെയും ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന മൂർച്ചയുള്ള വാക്കുകൾ, എല്ലാം കൊണ്ടും സമ്പന്നമാണ് ഈ കവിതാ സമാഹാരം. സ്നേഹവും കരുണയും വറ്റിപോയൊരു പുഴയായോ നമ്മുടെ സമൂഹമെന്ന് കവി ചിന്തിക്കുന്നു. പൗരത്വത്തെക്കുറിച്ചും ഗൗരീ ലങ്കേഷിനെക്കുറിച്ചുമൊക്കെ പറയുന്നതിലൂടെ കാലത്തോടുളള സംവാദമായി ഈ സമാഹാരം മാറുകയാണ്.
“പടിയിറക്കപ്പെട്ടവന്റെ യാത്ര എവിടേക്കെന്നു മാത്രം ചോദിക്കരുത്
ആറടി മണ്ണിലേക്കെന്ന് ചിലപ്പോൾ അയാൾ തർക്കുത്തരം പറയും “
‘പടിയിറക്കപെട്ടവന്റെ യാത്ര  ‘എന്ന കവിതയിലൂടെ പിറന്നുവീണ മണ്ണിൽ നിന്നും പുറത്താക്കപ്പെട്ടവരുടെ മാനസികാവസ്ഥ എങ്ങനെയായിരി ക്കുമെന്ന് കവി പങ്ക് വെക്കുന്നു.
ഏതൊരാൾക്കും മനസ്സിലാകുന്ന സരളമായ ഭാഷയിലാണ് അധിക കവിതകളും.
വീടും നാടും വിട്ട് മണലാരണ്യത്തിൽ കഴിയുന്ന പ്രവാസിയുടെ ജീവിതം പറയാനും കവി മറന്നിട്ടില്ല.
“ലൈലയെക്കുറിച്ച് മാത്രം പാടിയ
മജ്നുവിനെ പോൽ എല്ലാ ഓർമകളും
അവളിലേക്കുള്ളതാണെന്ന്
അവൻ ഗസൽ പാടുന്നു. “
 ‘പ്രവാസിയുടെ പ്രണയം ‘ എന്ന കവിത പ്രവാസ ജീവിതത്തെക്കുറിച്ചാണ് പറയുന്നത്
മറ്റൊരു അർഥഗർഭമായ കവിതയാണ് “തെരുവ് ചിത്രങ്ങൾ“എന്നത്.
ഇങ്ങനെ വ്യത്യസ്തങ്ങളായ വിഷയങ്ങളിൽ ആർദ്രതയുടെയും നോവിന്റെയും സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും പ്രണയത്തിന്റെയും അതീവ ദുഃഖത്തിന്റെയും വിഭിന്ന മുഖങ്ങൾ നമ്മുക്ക് ഈ സമാഹാരത്തിൽ കാണാനും വായിക്കാനുമാകും.
“ചുമച്ച് ഉറക്കം നഷ്ടപ്പെട്ട രാത്രികളിലൊന്നിലാണ്
മനസ്സ് ഓർമകളിലേക്ക്
സൈക്കിൾ യാത്ര നടത്തിയത് “
‘സൈക്കിൾ യാത്ര ‘ എന്ന കവിത ഓർമകളിലേക്ക് ഒരു കവി നടത്തുന്ന സഞ്ചാരമാണ് ദർശിക്കാനാവുന്നത്
” ഒടുവിൽ ചിലർ ചോദിക്കുന്നു.
മകനെന്നതിനുള്ള രേഖകൾ
അമ്മയോടുള്ള സ്നേഹം
ആ നെഞ്ചിൽ നിന്ന് കിട്ടിയ ചൂടും കരുതലും
ഞാനെങ്ങനെ തുറന്നു കാണിക്കും”
അസ്ഥിത്വം ചോദ്യം ചെയ്യപ്പെടുന്ന കാലത്തെയാണ് കവി അടയാളപ്പെടുത്തുന്നത്
“ശബ്ദം നഷ്ടപ്പെട്ടവൻ
 തെരുവിൽ ഏകനായ് നിൽക്കുന്നു.
അവനെയാരും നോക്കുന്നു പോലുമില്ല “
‘ശബ്ദം നഷ്ടപ്പെട്ടവൻ ‘ എന്ന കവിതയിലൂടെ എവിടെയും പതിയാത്ത അനക്കങ്ങളെക്കുറിച്ച് കവി പറയുന്നു.
ആർദ്രമായ സ്നേഹത്തിന്റെയും പ്രണയത്തിന്റെയും ആവിഷ്കാരമാണ് “ മുല്ല’ എന്ന കവിത. ഈ സമാഹാരത്തിലെ മുഴുവൻ കവിതകളും ഒറ്റയിരിപ്പിന് വായിച്ചു തീർക്കാൻ പ്രേരിപ്പിക്കുന്ന രീതിയിലാണ് കൈകാര്യം ചെയ്തിട്ടുള്ളത്.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here