സാംസ്കാരികം
അനീഷ് അഞ്ജലി
സ്കൂൾ ചരിത്ര ക്ലാസ്സുകളിൽ പ്രാചീന സംസ്ക്കാരങ്ങൾക്കിടയിലെ ബൈഹാർട്ട് പേരുകളിലെ താരം സിന്ധുനദീതട സംസ്ക്കാരത്തിലെ മോഹൻ ജൊ-ദാരോ ആയിരുന്നു. മറന്നു പോയ മോഹൻ ജൊ ദാരോയെ ഓർമ്മിപ്പിച്ചത് ഇന്നത്തെ ദാരോയുടെ അവസ്ഥകളെ കാണിച്ചു തരുന്ന ചില ഫോട്ടോഗ്രാഫുകളാണ്.
![aneesh-anjali](https://athmaonline.in/wp-content/uploads/2020/05/aneesh-anjali.png)
സിന്ധുനദീതട നാഗരികതയിലെ ഏറ്റവും വലിയ നഗര-വാസസ്ഥലങ്ങളിൽ ഒന്നായിരുന്നു ഇന്നത്തെ പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ മോഹൻജൊ-ദാരോ. (അതായത് മെട്രോ നഗരങ്ങളുടെ സകല സൗകര്യങ്ങളും നിറഞ്ഞ അന്നത്തെഒരു പ്ലാൻഡ് സിറ്റി) ഉദ്ദേശം ക്രി.മു. 2600-ൽ നിർമ്മിച്ച ഈ നഗരം ലോകത്തിലെ ആദ്യകാല നഗര-വാസസ്ഥലങ്ങളിൽ ഒന്നായിരുന്നു. പുരാതന ഈജിപ്ത്, മെസൊപ്പൊട്ടേമിയ, ക്രീറ്റ് എന്നിവിടങ്ങളിലെ നാഗരികതകൾക്ക് സമകാലീനമായിരുന്നു മോഹൻജൊ-ദാരോ. വെള്ളപ്പൊക്കം മൂലം നിരവധി തവണ പട്ടണം മണ്ണിനടിയിൽപ്പെട്ടിരുന്നതിനാൽ ഒന്നിനുകീഴെ ഒന്നായി ഒൻപതു തട്ടുകളിലാണ് ഉത്ഖനനം ചെയ്യപ്പെട്ടിരിക്കുന്നത്. പരമോന്നതിയുടെ കാലത്ത് തെക്കേ ഏഷ്യയിലെയും ഒരുപക്ഷേ ലോകത്തിലെ തന്നെയും ഏറ്റവും വികസിച്ചതും പുരോഗമിച്ചതുമായ നഗരവും അതായിരുന്നു.
കാലത്തിന് മുൻപേ പറന്ന സംസ്ക്കാരത്തിന്റെ ശേഷിപ്പുകൾക്ക് മുകളിൽ 5000 വർഷം പഴക്കമുള്ള മോഹൻ ജൊ ദാരോ പക്ഷിവേട്ട രീതി ഇന്നും പിൻതുടരുന്ന മൊഹാനിസ്മത്സ്യത്തൊഴിലാളികളുടെ പക്ഷിവേട്ടയെ കുറിച്ചുള്ള റാന്റി ഓൾസൺ (Randy Olson) എന്ന ഫോട്ടോഗ്രാഫറുടെ ശ്രദ്ധേയമായഫോട്ടോ ഫീച്ചറാണ് ദാരോയെ വീണ്ടും ഓർമ്മയിലെത്തിച്ചത്. വേട്ട രീതികൾ ഒരു മ്യൂസിക്കൽ തിയ്യേറ്റർപ്ലേ പോലെ സൗന്ദര്യം നിറഞ്ഞതും, സസ്പെൻസ് നിറഞ്ഞതുമാണ്.
![randy-olson](https://athmaonline.in/wp-content/uploads/2020/05/randy-olson.png)
അഭിനയത്തിന്റെ അരങ്ങാണ് വേട്ടയുടെ ഓരോ സീനുകളും തിരശ്ശീല ഉയരുമ്പോൾ മൊഹാനിസുകൾ സിന്ധു നദിയിൽ മുൻപ് പിടിച്ചെടുത്ത വശീകരണ പക്ഷിയായ കൊക്കിനെ നദിയിലെ ഒരു പ്രത്യേക ഇടത്തിൽ കെട്ടിയിടുന്നു.തുടർന്ന് യഥാർത്ഥ പക്ഷിത്തൊലികളിൽ തൂവലുകൾ നിറഞ്ഞ മാസ്കുകൾ തലയിൽ ധരിച്ച് കഴുത്തറ്റം നദിയിൽ മുങ്ങുന്നു. പക്ഷിയെ അനുകരിക്കും വിധം അവർ തല കുലുക്കി, ചിറകടിച്ച് ജലപരപ്പിൽനൃത്തം ചെയ്യും.. ഇതിൽ ആകൃഷ്ടയാവുന്ന പക്ഷികൾ യഥാർത്ഥ പക്ഷിയെന്ന് തെറ്റിദ്ധരിച്ച് മയങ്ങുന്ന നിമിഷം അരങ്ങിൽ മുഖംമൂടി ധരിച്ച മനുഷ്യൻ തന്റെ ഇരയെ പിടികൂടുന്നു. അത്താഴത്തിന് ആ പക്ഷി വിഭവമായി മാറുമ്പോൾ വേട്ട നാടകം പൂർണ്ണമാവുന്നു.
സിന്ധൂ നദീതടത്തിന്റെ പുരാതന സംസ്കാരത്തിന്റെ അതിശയിപ്പിക്കുന്ന ചില അവശിഷ്ടങ്ങൾ മോഹൻ ജൊ ദാരോ ഇന്നും സൂക്ഷിക്കുന്നു എന്നതിന്റെ ജീവനുള്ള ഉദാഹരണമാണിത്. 4,600 വർഷം പഴക്കമുള്ള ടെറകോട്ടയിലും, കൽ ഗുഹകകളിലും ചിത്രീകരിച്ചിരിക്കുന്ന അടി നിരപ്പായ ശൈലിയിൽ നിർമ്മിച്ചബോട്ടുകളാണ് ഇന്നും മൊഹാനിസ് മത്സ്യത്തൊഴിലാളികൾ ഈ വേട്ടയ്ക്കും, മീൻ പിടിക്കാനും ഉപയോഗിക്കുന്നത്. ഇപ്പോഴും 5,000 വർഷം പഴക്കമുളള പക്ഷിവേട്ട രീതി പിൻതുടരുന്ന മൊഹാനിസുകൾ നമുക്ക് കാണിച്ചു തരുന്നത് നദീതട സംസ്ക്കാരത്തിലേക്കുള്ള ടൈം ട്രാവലാണ്.
![randy-olson-05](https://athmaonline.in/wp-content/uploads/2020/05/randy-olson-05.jpg)
![randy-olson-04](https://athmaonline.in/wp-content/uploads/2020/05/randy-olson-04.jpg)
![randy-olson-03](https://athmaonline.in/wp-content/uploads/2020/05/randy-olson-03.jpg)
![randy-olson-02](https://athmaonline.in/wp-content/uploads/2020/05/randy-olson-02.jpg)
![randy-olson-01](https://athmaonline.in/wp-content/uploads/2020/05/randy-olson-01.jpg)
കൂടുതൽ ചിത്രങ്ങൾ കാണാം…